ഉമീദ് പോർട്ടൽ: ഇൻഡ്യ എം.പിമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയെ കണ്ടു
text_fieldsന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള കാലാവധി അവസാനിക്കാനിരിക്കെ ഇൻഡ്യ മുന്നണിയിലെ എം.പിമാർ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെ കണ്ടു. പോർട്ടലിന് നിരവധി സാങ്കേതിക തടസ്സങ്ങളുള്ള സാഹചര്യത്തിൽ രാജ്യത്തെ 8.72 ലക്ഷം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, അനുവദിച്ചിരിക്കുന്ന അവസാന തീയതിയായ ഡിസംബർ അഞ്ചിനകം പൂർത്തിയാക്കുക അപ്രായോഗികമാണെന്ന് എം.പിമാർ മന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി.
കൂടിക്കാഴ്ചക്കു ശേഷം പോർട്ടലിൽ വഖഫ് വസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നൽകുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വാക്കാൽ ഉറപ്പു നൽകിയതായി എം.പിമാർ അറിയിച്ചു. മുസ്‌ലിം ലീഗ് എം.പിമാർക്ക് പുറമെ കോൺഗ്രസ്, സമാജ് വാദ് പാർട്ടി, ഡി.എം.കെ, ജെ.എം.എം, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ശിവസേന (യു ബി ടി) എന്നീ പാർട്ടികളുടെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെട്ട സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിൽനിന്ന് മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, അഡ്വ. ഹാരിസ് ബീരാൻ, കോൺഗ്രസ് എം.പി ജെബി മേത്തർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

