ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: വധശിക്ഷ റദ്ദാക്കി; പിതാവിനെ വെറുതെ വിട്ടു
text_fieldsചെന്നൈ: ഉദുമല്‍പേട്ട് ദുരഭിമാനക്കൊല കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈകോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറ് പ്രതികളുടെ വധശിക്ഷയാണ് റദ്ദാക്കിയത്. അഞ്ച് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിയ കോടതി പെണ്‍കുട്ടിയുടെ അച്ഛന്‍ ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കി. നേരത്തെ കേസില്‍ അമ്മയും അമ്മാവനും അടക്കം മൂന്ന് പേരെ കോടതി വെറുതെ വിട്ടിരുന്നു.
2016 ലാണ് തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ ഉദുമൽപേട്ട് നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.
വിവാഹം കഴിച്ച് ശങ്കറിന്‍റെ വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കൗസല്യയേയും ശങ്കറിനേയും പിന്തുടർന്ന് എത്തിയ മൂന്നംഗസംഘമാണ് ദമ്പതികളെ നടുറോഡിൽ വെച്ച് വെട്ടിയത്. ശങ്കർ റോഡരികിൽ വീണു പിടഞ്ഞു മരിച്ചു. കൗസല്യ പരിക്കുകളോടെ കാറിന്‍റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. അക്രമികൾ മടങ്ങിയശേഷമാണു കണ്ടുനിന്നവർ ദമ്പതികളെ രക്ഷിക്കാൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
