യു.എ.പി.എ ഒഴിവാക്കിയ കേസിൽ യു.ഡി.എഫ് സർക്കാർ വീണ്ടും കുരുക്ക് മുറുക്കുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ മാവോയിസ്റ്റ് തടവുകാരൻ രൂപേഷ്
text_fieldsതിരുവനന്തപുരം: മാവോയിസ്റ്റ് കേസുകളിൽ യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ മുൻ മാവോയിസ്റ്റ് തടവുകാരൻ രൂപേഷ്.
നേരത്തെ എൽ.ഡി.എഫ് സർക്കാർ അനുമതി നിഷേധിച്ചതോ പിൻവലിച്ചതോ ആയ കേസുകളിൽ വീണ്ടും യു.എ.പി.എ ചുമത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്നും ഇത് അടിയന്തരമായി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ വൺ ചാനലിന് നൽകിയ തന്റെ ആദ്യ ടെലിവിഷൻ അഭിമുഖത്തിലാണ് രൂപേഷ് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ഇത്തരം കേസുകളിൽ യു.എ.പി.എ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് രൂപേഷ് ആരോപിച്ചു. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെക്ഷൻ 45 പ്രകാരം ഒരാൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യമാണ്.
ഈ അനുമതി നൽകുന്നതിന് ഏഴ് ദിവസത്തെ കർശനമായ സമയപരിധി ഉൾപ്പെടെയുള്ള ഉപാധികൾ പാലിക്കപ്പെടേണ്ടതുണ്ട്. തന്റെ കാര്യത്തിൽ ഈ നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ തനിക്ക് അനുകൂലമായ വിധി ലഭിച്ചുവെന്നും രൂപേഷ് ഓർമിപ്പിച്ചു. ഇടതുപക്ഷ സർക്കാർ ഇതിനെതിരെ സുപ്രീം കോടതിയിൽ പോയെങ്കിലും പിന്നീട് ജനാധിപത്യവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് അത് പിൻവലിക്കുകയായിരുന്നു.
എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ തന്നെ ഡിസ്ചാർജ് ചെയ്യപ്പെട്ട കേസുകളിൽ അപ്പീൽ നൽകാനും യു.എ.പി.എ സജീവമാക്കാനുമാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയും മുമ്പ് യു.എ.പി.എ വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചവരായിരുന്നുവെന്ന് രൂപേഷ് ചൂണ്ടിക്കാട്ടി.
അലൻ-താഹ കേസ് അടക്കമുള്ള വിഷയങ്ങളിൽ ഇവർ സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഈ നീക്കങ്ങൾക്കെതിരെ ജനാധിപത്യവാദികൾ ഒപ്പിട്ട നിവേദനം ഷൈനയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും രൂപേഷ് അറിയിച്ചു. നിയമത്തെ ദുരുപയോഗം ചെയ്യുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാണ് രൂപേഷിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

