ഏക സിവിൽകോഡ് എൻ.ഡി.എയിൽ ഭിന്നതയേറി ചർച്ച നടന്നിട്ടില്ലെന്ന് ടി.ഡി.പി; സുതാര്യത വേണമെന്ന് എൽ.ജെ.പി
text_fieldsഅമിത് ഷാ
ന്യൂഡൽഹി: എൻ.ഡി.എ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും 2029നുമുമ്പ് ഏക സിവിൽകോഡ് നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ എൻ.ഡി.എയിൽ എതിർപ്പേറി. അപ്രതീക്ഷിത പ്രഖ്യാപനത്തിനെതിരെ കൂടുതൽ ഘടകകക്ഷികൾ രംഗത്തുവന്നു. ജെ.ഡി.യുവിന് പുറമെ ബിഹാറിൽനിന്നുള്ള മറ്റൊരു എൻ.ഡി.എ ഘടകകക്ഷിയായ ചിരാഗ് പാസ്വാന്റെ ലോക്ജൻശക്തി പാർട്ടിയും ഏകപക്ഷീയമായ നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് തെലുഗുദേശം പാർലമെന്‍ററി പാർട്ടി നേതാവ് ലവു ശ്രീകൃഷ്‍ണ ദേവരായലുവും വ്യക്തമാക്കി.
ഏകതയുടെ കാര്യത്തിലെന്ന പോലെ വൈവിധ്യത്തിനും തന്‍റെ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നാണ് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ അഭിപ്രായപ്പെട്ടത്. വിവിധ മതവിഭാഗങ്ങൾക്ക് വിവിധങ്ങളായ പാരമ്പര്യങ്ങളും ആചാരങ്ങളും ഭരണഘടന അംഗീകരിച്ചുതന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏക സിവിൽകോഡ് നിർദേശം പരസ്യപ്പെടുത്തുകയും എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങൾ പരിഗണിക്കുകയും ചെയ്ത ശേഷമാണ് കൂടിയാലോചനകൾ നടത്തേണ്ടതെന്നും അതിനുശേഷം മാത്രമാണ് തന്‍റെ പാർട്ടിയുടെ നിലപാട് അറിയിക്കാൻ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയുടെ ആവശ്യം വന്നാൽ അപ്പോൾ അക്കാര്യം ആലോചിക്കാമെന്ന് ടി.ഡി.പിയുടെ ലവു ശ്രീകൃഷ്‍ണ ദേവരായലു പറഞ്ഞു. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി മാത്രമായിരിക്കണം തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് ഷായുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് ബിഹാറിലെ സഖ്യകക്ഷിയായ ജെ.ഡി.യു വർക്കിങ് പ്രസിഡന്‍റ് സഞ്ജയ് ഝായുടെ നിലപാട്. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ നിതീഷ് കുമാർ ഏക സിവിൽകോഡിനെ മുമ്പ് അനുകൂലിച്ചിരുന്നെങ്കിലും എല്ലാ സമുദായങ്ങളുടെയും സമവായം വേണമെന്ന് പിന്നീട് അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

