യു.എ.പി.എ കേസ്; രണ്ടുപേരെ എട്ടുവർഷത്തെ തടവിനുശേഷം കുറ്റവിമുക്തരാക്കി
text_fieldsന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപത്തുനിന്ന് അറസ്റ്റ് ചെയ്ത് ഭീകര ബന്ധം ചുമത്തി യു.എ.പി.എ കേസിൽ എട്ട് വർഷം ജയിലിലിട്ട രണ്ടുപേരെ ഡൽഹി കോടതി വെറുതെവിട്ടു. ഭീകര ബന്ധവും ഗൂഢാലോചനയും ആരോപിച്ച് സ്പെഷൽ സെൽ യു.എ.പി.എ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ജംഷീദ് സഹൂർ, പർവേസ് റഷീദ് ലോൺ എന്നിവരെയാണ് കോടതി കുറ്റമുക്തരാക്കിയത്.
പൗരാവകാശ സംരക്ഷണ അസോസിയേഷൻ (എ.പി.സി.ആർ) നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വർഷങ്ങളുടെ തടവും നിയമനടപടികൾക്കും ശേഷമുള്ള കോടതി നടപടി. ഭീകര ബന്ധവും ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങൾക്ക് വിശ്വസനീയമായ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി കൂട്ടിച്ചേർത്തു.
2018 സെപ്റ്റംബർ ഏഴിനാണ് ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപത്തു നിന്ന് ജംഷീദ് സഹൂറിനെയും, പർവേസ് റഷീദ് ലോണിനെയും അറസ്റ്റ് ചെയ്തത്. 2022 ലാണ് കുറ്റപത്രം സമർപ്പിച്ചത്.
2024ൽ അവർക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി കസ്റ്റഡി നീട്ടുകയും ചെയ്തു. എ.പി.സി.ആറിന്റെ ലീഗൽ ടീമാണ് നിയമനടപടികളുമായി മുന്നോട്ടുപോയത്.
വെറുതെ വിട്ട നടപടി വിജയമാണെങ്കിലും ഇരുവരുടെയും ജീവിതത്തിനേറ്റ ആഘാതം വലുതാണെന്നും വിലപ്പെട്ട എട്ട് വർഷമാണ് അവർക്ക് നഷ്ടമായതെന്നും എ.പി.സി.ആറിന്റെ ദേശീയ സെക്രട്ടറി നദീം ഖാൻ പറഞ്ഞു. കെട്ടിച്ചമച്ച ആരോപണങ്ങൾ പലരുടെയും ജീവിതം എത്ര എളുപ്പം തകർക്കുമെന്നതിന്റെ തെളിവാണ് ഈ കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

