പാർട്ടി കഴിഞ്ഞ് 250 കി.മീ വേഗതയിൽ മടക്കം; മുംബൈയിൽ ബി.എം.ഡ.ബ്ല്യു കാർ ഡിവൈഡറിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
text_fieldsമുംബൈ: അമിതവേഗതയിലെത്തിയ ആഡംബര കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തകർന്ന് രണ്ട് പേർ മരിച്ചു. മുംബൈക്ക് സമീപം ബദ്‌ലാപൂരിലെ മുംബൈ-വഡോദര ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബി.എം.ഡ.ബ്ല്യു ഇസഡ്4 സ്പോർട്സ് കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി പൂർണമായും തകരുകയായിരുന്നു. അപകടസമയത്ത് കാർ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.
ബദ്‌ലാപൂർ സ്വദേശികളായ യോഗേഷ് ദിഗെ, റികേബ ജാകപ്പ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നാമത്തെ യാത്രികൻ ആനന്ദിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ച മൂന്ന് മണിയോടെയായിരുന്നു അപകടം. ടിറ്റ്‌വാലയിൽ നിന്നും ബദ്‌ലാപൂരിലേക്ക് വരികയായിരുന്നു ഇവർ. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുതരിപ്പണമാകുകയും യാത്രികരുടെ ശരീരഭാഗങ്ങളും കാറിന്റെ അവശിഷ്ടങ്ങളും റോഡിൽ നൂറുമീറ്ററോളം ദൂരത്തിൽ ചിതറിക്കിടക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബദ്‌ലാപൂർ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. യുവാക്കൾ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

