കനത്ത ചൂടും നിർജലീകരണവും രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു
text_fieldsകനത്ത ചൂടും നിർജലീകരണവും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു. രണ്ട് മാസം മുൻപ് മാത്രം ജനിച്ച ചീറ്റക്കുഞ്ഞുങ്ങളാണ് ചത്തത്. ഇക്കഴിഞ്ഞ മാർച്ച് 24ന് നമീബിയയിൽ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റക്ക് ജനിച്ച കുഞ്ഞുങ്ങളാണ് ചത്തത്. ജ്വാല നാല് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. ഇതിൽ ഒരു കുഞ്ഞ് മുൻപേ ചത്തിരുന്നു. ഇപ്പോൾ രണ്ട് കുഞ്ഞുങ്ങൾ കൂടി ചത്തതോടെ ഒരു കുഞ്ഞ് മാത്രമേ ജീവനോടെ അവശേഷിക്കുന്നുള്ളൂ. കനത്ത ചൂടും നിർജലീകരണവുമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
പരിസ്ഥിതി മന്ത്രാലയമാണ് ഇന്ത്യയിൽ ചീറ്റകളെ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി നമീബിയയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽനിന്നും ചീറ്റകളെ കൊണ്ടുവന്നത്. മൊത്തം 20 ചീറ്റകളെ കൊണ്ടുവന്നതിൽ മൂന്നെണ്ണം വിവിധ ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ മാസങ്ങളിൽ ചത്തിരുന്നു. ബാക്കിയുള്ള ചീറ്റകളെ സൂക്ഷമായി നിരീക്ഷിച്ച് പോരുകയാണെന്ന് അധികൃതർ പറയുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം ചീറ്റക്കുഞ്ഞുങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അമ്മചീറ്റ നിരീക്ഷണത്തിലാണെന്നും പൂർണ ആരോഗ്യവതിയാണെന്നും നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.