ഗംഗ കനാലിലെ ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഗംഗ കനാലിൽനിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും കണ്ടെത്തി. കനാലിൽ രണ്ടിടങ്ങളിലായി 55 കിലോമീറ്റർ വ്യത്യാസത്തിലാണ് കാറുകളും മൃതദേഹങ്ങളും കണ്ടെടുത്തത്. ആറ് മാസം മുമ്പ് കാണാതായ ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരിയുടെ (27) മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് ലഭിച്ചത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാറിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിൽഷാദിനെ പൊലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജനുവരി മുതൽ ദിൽഷാദിനെ കാണാനില്ലെന്ന് സഹോദരൻ വാജിദ് അൻസാരി ന്യൂ മണ്ഡി പൊലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരന്‍റെ കാറുമായിട്ടാണ് ദിൽഷാദ് പോയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ദിൽഷാദിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോമീറ്റർ മാറി സിഖേദയിലാണ് രണ്ടാമത്തെ കാർ കണ്ടെത്തിയത്. ഈ വെള്ള കാറിനുള്ളിൽ നിന്ന് ഹരേന്ദ്ര ദത്താത്രെ എന്നയാളുടെ മൃതദേഹമാണ് കിട്ടിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഹരേന്ദ്രയെ കാണാനില്ലായിരുന്നു.
രണ്ടു സംഭവങ്ങളിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്ന് ഡിവൈ.എസ്..പി ഹിമാൻഷു ഗൗരവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

