ത്രിപുരയിൽ ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ബംഗ്ലാദേശ് കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു
text_fieldsത്രിപുര: ഇന്ത‍്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് ദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ നടന്ന വെടിവെപ്പിൽ രണ്ട് ബംഗ്ലാദേശി കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. നബീർ ഹുസൈൻ (40), മുഹമ്മദ് മുർസലിൻ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപുരയിലെ സിപാഹിജാല ജില്ലയിലെ 'സീറോ പോയിന്റിന്' സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങൾ ബി.എസ്.എഫ് ശനിയാഴ്ച ബംഗ്ലാദേശ് അധികൃതർക്ക് കൈമാറി. സംഭവത്തെതുടർന്ന് അതിർത്തി പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
കള്ളക്കടത്തുകാർ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പട്രോളിങിലായിരുന്ന ബി.എസ്.എഫ് സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഉദ്യോഗസ്ഥർ ഇവരെ തടയുകയും അതിർത്തിയിലേക്ക് നീങ്ങരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച സംഘം ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയാൻ തുടങ്ങിയതായാണ് വിവരം. ഉദ്യോഗസ്ഥർ ആദ്യം സംയമനം പാലിക്കുകയും സംഘത്തോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും സ്ഥിതി അക്രമാസക്തമായതോടെ ആത്മരക്ഷാർഥം കള്ളക്കടത്തുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ഉടൻ തന്നെ സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ ഔദ്യോഗികമായി ബംഗ്ലാദേശിന് കൈമാറി.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ ഈ സംഭവം ഒരിക്കൽ കൂടി അടിവരയിടുന്നു. 4000 കിലോമീറ്ററിലധികം വരുന്ന അതിർത്തിയിൽ ശക്തമായ നിരീക്ഷണമുണ്ടെങ്കിലും നുഴഞ്ഞുകയറ്റം, മനുഷ്യക്കടത്ത്, മയക്കുമരുന്ന്, ആയുധ കടത്ത് തുടങ്ങിയവ ആശങ്കയായി തുടരുന്നു. ഓരോ വർഷവും അതിർത്തി രക്ഷാസേനയുടെ വെടിയേറ്റ് നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

