ട്വിഷ ശർമയുടെ മരണം: വിരമിച്ച ജഡ്ജി ഗിരിബാല സിങ്ങിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി
text_fieldsഗിരിബാല സിങ്ങ്
ഭോപ്പാൽ: മുൻ മോഡലും നടിയുമായ ട്വിഷ ശർമയുടെ മരണത്തിൽ പ്രതിയായ വിരമിച്ച ജഡ്ജി ഗിരിബാല സിങ്ങിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗിരിബാലക്കെതിരായ കേസിലെ ആരോപണങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
ട്വിഷ ശർമയുടെ ഭർതൃമാതാവാണ് ഗിരിബാല സിങ്. മെയ് 12നാണ് ഭർതൃവീട്ടിൽ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം, മാനസിക പീഡനം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഗിരിബാല സിങ്ങിനെയും മകൻ സമർത് സിങ്ങിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസ് നിലവിൽ സി.ബി.ഐ ആണ് അന്വേഷിക്കുന്നത്.
ജാമ്യാപേക്ഷ ആദ്യം പ്രത്യേക ജഡ്ജി നീലം ശുക്ലയുടെ കോടതിയിലായിരുന്നു പരിഗണനയ്ക്കെത്തിയത്. എന്നാൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് അവർ പിന്മാറിയതിനെ തുടർന്ന് ഹർജി പ്രത്യേക ജഡ്ജി രാം പ്രതാപ് മിശ്രയുടെ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.
വെള്ളിയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഗിരിബാല സിങ്ങിന് പ്രായമായെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ജയിലിൽ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചത്. ഗിരിബാല സിങ്ങിന്റെ 100 വയസ്സുള്ള മാതാവ് പരിചരണത്തിനായി അവരെ ആശ്രയിച്ചിരുന്നതായും ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി ഗിരിബാല സിങ് പൂർണമായി സഹകരിച്ചിരുന്നുവെന്നും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അവരുടെ വീട്ടിൽ മോഷണം നടന്നുവെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ അവർക്ക് സ്ഥിരമായ ശമ്പളവും യുദ്ധവിധവ പെൻഷനും ലഭിച്ചിരുന്നുവെന്നും അതിനാൽ സ്ത്രീധന ആവശ്യം ഉന്നയിച്ചെന്ന ആരോപണം വിശ്വസനീയമല്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, ഒരു സ്ത്രീയാണെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമാകില്ലെന്നും പ്രത്യേകിച്ച് ഇരയും ഒരു സ്ത്രീയായ സാഹചര്യത്തിൽ ഇത് പരിഗണിക്കാനാകില്ലെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു.
ഭോപ്പാലിലെ കീഴ്‌ക്കോടതി അനുവദിച്ച ഗിരിബാല സിങ്ങിന്റെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈകോടതി മെയ് 27ന് റദ്ദാക്കിയിരുന്നുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
അന്വേഷണത്തിനിടെ ശബ്ദ സാമ്പിൾ നൽകാൻ ഗിരിബാല സിങ് വിസമ്മതിച്ചതായും സി.ബി.ഐ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി ടെക്‌നീഷ്യനെയും സലൂൺ ഉടമയെയും ബന്ധപ്പെടുകയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ പ്രതിനിധിയെ അയക്കുകയും ചെയ്തതിലൂടെ അന്വേഷണത്തെ സ്വാധീനിക്കാൻ പ്രതി ശ്രമിച്ചുവെന്നും സി.ബി.ഐ ആരോപിച്ചു.
ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകളിൽ കൃത്രിമം കാണിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന് അന്വേഷണ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ഭോപ്പാലിലെ പ്രത്യേക കോടതി ഗിരിബാല സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

