തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ഡി.എം.കെ-എ.ഐ.എഡി.എം.കെ സഖ്യമുണ്ടാക്കിയാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കും
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ നീക്കങ്ങൾ തുടരുന്നു. ഡി.എം.കെയും എ.ഐ.എഡി.എം.കെയും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ 107 എം.എൽ.എമാരും കൂട്ടരാജിവെക്കുമെന്ന് വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രഖ്യാപിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകാത്തതിനെത്തുടർന്നാണ് ടി.വി.കെയുടെ ഈ കടുത്ത നീക്കം.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ വലിയ മുന്നേറ്റമാണ് നടത്തിയത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച വിജയിയോട് 118 എം.എൽ.എമാരുടെ പിന്തുണക്കത്ത് ഹാജരാക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടു. ആവശ്യമായ ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് രാജ്ഭവൻ. ഇതോടെയാണ് ഡി.എം.കെയും എ.ഐ.എഡി.എം.കെയും കൈകോർക്കുന്നു എന്ന സംശയം ടി.വി.കെ ക്യാമ്പിൽ ശക്തമായത്.
അതിനിടെ, പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കുന്നത് തടയാൻ താനില്ലെന്നും ആറ് മാസത്തേക്ക് പുതിയ സർക്കാരിനെ ശല്യപ്പെടുത്തില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെയും എ.ഐ.എഡി.എം.കെയും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് ഒരു സഖ്യമുണ്ടായാൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചരിത്രമാകും. എന്നാൽ അത്തരമൊരു നീക്കം നടന്നാൽ നിയമസഭയിൽ നിന്ന് വിട്ടുനിൽക്കുമെന്ന ടി.വി.കെയുടെ പ്രഖ്യാപനം ഭരണപ്രതിസന്ധിക്ക് വഴിവെച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

