നിർണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങി വിജയ്; ജൂലൈ 1-ന് സഖ്യകക്ഷികളുടെ യോഗം വിളിച്ച് ടി.വി.കെ
text_fieldsതമിഴ്നാട്: തമിഴക വെട്രി കഴകം തങ്ങളുടെ സഖ്യകക്ഷികളുടെ യോഗം ജൂലൈ 1-ന് വിളിച്ചുചേർക്കുന്നു. പാർട്ടിയുടെ ഭാവി രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനും സഖ്യകക്ഷികളുമായുള്ള ഏകോപനം ശക്തമാക്കുന്നതിനുമാണ് ഈ നിർണായക യോഗം സംഘടിപ്പിക്കുന്നത്.
ഈ യോഗത്തിലേക്ക് കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിടുതലൈ ചിരുതൈകൾ കച്ചി , ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുടങ്ങിയ പ്രധാന സഖ്യകക്ഷികളെ ടി.വി.കെ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം, ഇതുവരെ നൽകിയ പിന്തുണക്ക് സഖ്യകക്ഷികളോട് നന്ദി അറിയിക്കാനും പാർട്ടി നേതൃത്വം ഈ അവസരം വിനിയോഗിക്കും.
രാഷ്ട്രീയ രംഗത്ത് തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിനും, സമാന ചിന്താഗതിക്കാരായ കക്ഷികളുമായി ചേർന്ന് മുന്നോട്ട് പോകുന്നതിനും ഈ യോഗം വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. എന്തൊക്കെയാണ് ഈ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകൾ എന്നത് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.
ഡി.എംകെ നേതൃത്വത്തിലുള്ള മുന്നണി എം.ഡി.എം.കെ ഒമ്പത് വർഷത്തെ സഖ്യത്തിന് വിരാമമിട്ടാണ് പുറത്തുപോയത് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്.ഡി.എം.കെ തങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സഖ്യം വിട്ടത്.
എ.ഐ.എ.ഡി.എം.കെയെ അധികാരത്തിലെത്തിക്കാൻ ഡി.എം.കെ രഹസ്യനീക്കം നടത്തുന്നുണ്ടെന്നും എം.ഡി.എം.കെ നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങൾ ഡി.എം.കെ തള്ളി. എം.ഡി.എം.കെക്ക് നിയമസഭയിലും പാർലമെന്റിലും പ്രാതിനിധ്യം ഉറപ്പാക്കിയത് ഡി.എം.കെയാണെന്ന് പാർട്ടി വക്താവ് സയ്യിദ് ഹാഫിസുല്ല തിരിച്ചടിച്ചു. എം.ഡി.എം.കെയിൽ വൈകോയുടെ മകൻ ദുരൈ വൈകോക്ക് നൽകിയ സ്ഥാനക്കയറ്റം പാർട്ടിയുടെ തകർച്ചക്ക് കാരണമായെന്നും, ഇത് വൈകോയുടെ തന്നെ കുടുംബ രാഷ്ട്രീയ വിരുദ്ധ പ്രചാരണങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

