തുഷാർ മേത്ത വീണ്ടും സോളിസിറ്റർ ജനറൽ; കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ
text_fieldsതുഷാർ മേത്ത
ന്യൂഡൽഹി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നുമുതൽ മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ പുനർനിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആന്റ്റ് ട്രെയിനിങ് പുറത്തിറക്കി.
തുഷാർ മേത്തയ്ക്ക് പുറമേ സുപ്രീം കോടതിയിലെ അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ (എ.എസ്.ജി) കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. വിക്രംജിത്ത് ബാനർജി, കെ.എം. നടരാജ്, സൂര്യപ്രകാശ് വി. രാജു, എൻ. വെങ്കട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരെയാണ് വീണ്ടും നിയമിച്ചത്. കൂടാതെ, ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായ ചേതൻ ശർമ്മയുടെ കാലാവധി ആറ് മാസത്തേക്ക് കൂടിയും നീട്ടി നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഏറ്റവും വിശ്വസ്തനും പ്രമുഖനുമായ അഭിഭാഷക മുഖമാണ് ഗുജറാത്ത് സ്വദേശിയായ തുഷാർ മേത്ത. രാജ്യസുരക്ഷ, പൗരത്വം, ജമ്മു കശ്മീർ തുടങ്ങിയ നിർണായകമായ വിഷയങ്ങളിലും ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയ സുപ്രധാന ഹർജികളിലും കേന്ദ്ര സർക്കാരിനായി ശക്തമായ വാദങ്ങൾ ഉയർത്തുന്നത് അദ്ദേഹമാണ്.
2014-ൽ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലായാണ് തുഷാർ മേത്ത ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് 2018 ഒക്ടോബറിൽ സോളിസിറ്റർ ജനറലായി ചുമതലയേറ്റു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സോളിസിറ്റർ ജനറൽ സ്ഥാനത്തിരുന്ന അഭിഭാഷകരിൽ ഒരാളായ മേത്തയുടെ കാലാവധി മുൻപും നീട്ടി നൽകിയിരുന്നു. നേരത്തെ ഗുജറാത്ത് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

