ത്രിപുരയിലെ ഹിജാബ് വിവാദം: അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ അടവ് -പ്രതിപക്ഷം
text_fieldsഅഗർത്തല: ത്രിപുരയിലെ സ്കൂളിൽ ഹിജാബുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. തിപ്ര മോത്ത, സി.പി.എം, കോൺഗ്രസ് പാർട്ടികളാണ് ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.തൊഴിലില്ലായമ്, പണപ്പെരുപ്പം, അടിസ്ഥാന വികസനമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടി ബി.ജെ.പി മനഃപൂർവം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിവിധ സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള മാർഗമായും ബി.ജെ.പി ഇതിനെ കാണുന്നു. സംഭവത്തിന് ശേഷം നടന്ന സമാധാന റാലിയിൽ മുസ്‍ലിം,ഹിന്ദു സമുദായങ്ങളിലെ ആളുകൾ പങ്കെടുക്കുകയുണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സെപാഹിജാല ജില്ലയിലെ ബിഷാൽഗഡ് സബ്ഡിവിഷനിലെ ഒരു സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഘർഷം ഉണ്ടായത്. സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ വിലക്കിയത് ചോദ്യം ചെയ്ത മുസ്‍ലിം വിദ്യാർഥിയെ മർദിക്കുകയായിരുന്നു. 10 ാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകർ നോക്കിനിൽക്കെ മർദിച്ചത്.
ഒരാഴ്ച മുമ്പ് വി.എച്ച്.പിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം പൂർവ വിദ്യാർഥികൾ സ്കൂളിലെത്തി മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. സർക്കാർ നിർദേശിക്കുന്ന യൂണിഫോം നിർബന്ധമായും നടപ്പാക്കണമെന്നും ഹിജാബ് നിരോധനം ഏർപ്പെടുത്തണമെന്നും ഇവർ പ്രധാനധ്യാപകനോട് ആവശ്യപ്പെട്ടതായും സ്കൂൾ അധികൃതർ പറഞ്ഞു. ഇതിനെ കുറിച്ച് സർക്കാർ വകുപ്പിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ, സ്‌കൂളിൽ ഹിജാബ് ധരിക്കരുതെന്ന് പ്രധാനാധ്യാപകൻ നിർദേശിച്ചു.
കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച പെൺകുട്ടികളെ വി.എച്ച്.പി പ്രവർത്തകർ തടഞ്ഞത് ചോദ്യം ചെയ്ത പത്താംക്ലാസുകാരനെ ക്ലാസിൽ നിന്ന് ഇറക്കികൊണ്ടുപോയി മർദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതൊരു വർഗീയ പ്രശ്നമല്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വിവിധ സമുദായക്കാർ ഇടകലർന്ന പ്രദേശമായതിനാൽ കനത്ത പൊലീസ് സന്നാഹമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളിൽ ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

