ബംഗാളിൽ ഒളിവിലായിരുന്ന തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ നേപ്പാൾ അതിർത്തിയിൽ വെച്ച് പിടിയിൽ
text_fieldsകൊൽക്കത്ത: ഒളിവിലായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാനെ സംസ്ഥാന പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലൂടെയാണ് നേപ്പാൾ അതിർത്തിക്ക് സമീപം വെച്ച് ഖാനെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫൽത പൊലീസ് സ്റ്റേഷനിൽ ഖാനെതിരെ ഏഴ് എഫ്.ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ പൊലീസ് നടപടിയെടുക്കുന്നതിൽ നിന്ന് ജഹാംഗീർ ഖാന് നേരത്തെ ലഭിച്ചിരുന്ന ഇടക്കാല സംരക്ഷണം കൽക്കട്ട ഹൈക്കോടതി പിൻവലിച്ചു. മെയ് 18-ന് ഖാന് കോടതി സംരക്ഷണം അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റം മാത്രം കണക്കിലെടുത്ത് ഇത്തരത്തിലുള്ള സംരക്ഷണം തുടരുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേസുകൾ എടുത്തതെന്ന പരാതിക്കാരന്റെ വാദം കോടതി തള്ളി.
മെയ് 4-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് തന്റെ കക്ഷിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് ഖാന്റെ അഭിഭാഷകൻ കിഷോർ ദത്ത കോടതിയിൽ വാദിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഈ കേസുകളെന്നും, അനാവശ്യമായ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷണം നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദത്തെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രാജ്ദീപ് മജുംദാർ എതിർത്തു. മെയ് 21-ന് ഫൽതയിൽ നടന്ന റീപോളിങിൽ ഖാന് പങ്കെടുക്കാൻ അവസരം നൽകാൻ മാത്രമാണ് നേരത്തെ സംരക്ഷണം അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫൽത നിയമസഭാ റീപോളിങിന്‍റെ പശ്ചാത്തലത്തിൽ, ജഹാംഗീർ ഖാൻ തന്റെ നാമനിർദേശ പത്രിക പിൻവലിച്ചത് മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഫൽതയിലെ ജനങ്ങളുടെ നന്മക്കുവേണ്ടിയാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

