ദർശനത്തിനിടെ ദുരന്തം; ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് എട്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
text_fieldsബിഹാർ: ബിഹാറിലെ നളന്ദയിൽ ശീതളാ മാതാ ക്ഷേത്രത്തിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലുംപെട്ട് എട്ട് സ്ത്രീകൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്.
പുലർച്ച മുതൽ ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ദർശനത്തിനിടെ പെട്ടെന്നുണ്ടായ അഭ്യൂഹം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുകയായിരുന്നു. ഇതോടെ ആളുകൾ ചിതറിയോടാൻ തുടങ്ങിയത് വൻ ദുരന്തത്തിന് കാരണമായി. നിയന്ത്രണാതീതമായ തിരക്കിൽ നിലത്തുവീണവർ ചവിട്ടേറ്റാണ് മരിച്ചത്. പരിക്കേറ്റവരെ ബിഹാർ ശരീഫിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസ് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിരക്ക് വർധിച്ചതോടെ ബാരിക്കേഡുകൾ തകരുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, സംഭവത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കെയാണ് ക്ഷേത്രമുറ്റത്ത് ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചത്. ഇത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ മാസം ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ ആത്മീയ നേതാവ് അനിരുദ്ധാചാര്യയുടെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. റക്സോൾ വിമാനത്താവള മൈതാനത്ത് നടന്ന പരിപാടിയിൽ അനിരുദ്ധാചാര്യ എത്തുന്നതിനിടെ പ്രധാന കവാടത്തിലാണ് തിരക്കുണ്ടായത്. ജനക്കൂട്ടത്തിന്റെ സമ്മർദത്തെ തുടർന്ന് കവാടം തകരുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

