ഫലസ്തീൻ അനുകൂല പോസ്റ്റിന് ലൈക്കടിച്ചു; പ്രിൻസിപ്പലിനെ പുറത്താക്കി മുംബൈയിലെ സ്കൂൾ
text_fieldsമുംബൈ: സമൂഹമാധ്യമത്തിൽ ഫലസ്തീൻ അനുകൂല പോസ്റ്റിന് ലൈക്കടിച്ച പ്രിൻസിപ്പലിനെ പുറത്താക്കി മുംബൈയിലെ സ്കൂൾ. ഐക്യത്തിലും ഉൾക്കൊള്ളലിലും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പ്രിൻസിപ്പലിനെ പുറത്താക്കിയതെന്ന് സ്കൂൾ വിശദീകരിച്ചു. മുംബൈ നഗരത്തിലെ വിദ്യാവിഹാർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന സൊമയ്യ സ്കൂളാണ് പ്രസ്താവന പുറത്തിറക്കിയത്.
ഞങ്ങളുടെ മൂല്യങ്ങൾക്കെതിരാണ് പ്രിൻസിപ്പലായ പർവീൺ ഷെയ്ഖിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ. ആശങ്കകളുടെ ഗൗരവം കണക്കിലെടുത്ത് പർവീൺ ഷെയ്ഖിനെ തൽസ്ഥാനത്ത് നിന്നും മാറ്റുകയാണെന്നും സ്കൂൾ വിശദീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഞങ്ങൾ എപ്പോഴും പിന്തുണക്കും. എന്നാൽ, ഉത്തരവാദിത്തത്തോടെ മാത്രമേ അഭിപ്രായ സ്വാതന്ത്രം ഉപയോഗിക്കാനാവുവെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തന്നെ പുറത്താക്കിയ സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം പൂർണമായും നിയമവിരുദ്ധമാണെന്ന് പർവീൺ ഷെയ്ഖ് പറഞ്ഞു. രാഷ്ട്രീയപ്രേരിതമായാണ് സ്കൂൾ ഇത്തരമൊരു തീരുമാനമെടുത്തത്. സ്കൂൾ പ്രിൻസിപ്പലെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് താൻ നടത്തിയത്. നീതിന്യായ സംവിധാനത്തിലും ഇന്ത്യൻ ഭരണഘടനയിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. സ്കൂളിന്റെ നടപടികൾക്കെതിരെ നിയമപരമായി നീങ്ങുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും പർവീൺ പറഞ്ഞു.
നേരത്തെ പർവീൺ ഷെയ്ഖിൽ നിന്നും വിശദീകരണം തേടിയെന്ന് സ്കുൾ അവകാശപ്പെട്ടിരുന്നു. 12 വർഷമായി ഷെയ്ഖ് സ്കൂളിൽ ജോലി ചെയ്യുന്നുണ്ട്. ഏഴ് വർഷമായി പ്രിൻസിപ്പലിന്റെ ചുമതലയും വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.