യു.പി പൊലീസിന് രൂക്ഷ വിമർശനം; ട്വിറ്റർ ഇന്ത്യ എം.ഡിക്കെതിരായ നോട്ടീസ് കർണാടക ഹൈകോടതി റദ്ദാക്കി
text_fieldsബംഗളൂരു: ഗാസിയാബാദ് വിഡിയോ കേസിൽ ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്ന യു.പി പൊലീസിെൻറ നോട്ടീസ് കർണാടക ഹൈകോടതി റദ്ദാക്കി. ഉത്തർപ്രദേശ് ഗാസിയാബാദിലെ ലോണിയിൽ മുസ്ലിം വയോധികനെ മർദിക്കുന്ന വിഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ലോണി ബോർഡർ പൊലീസിെൻറ അധികാര പരിധിക്ക് പുറത്തുള്ളയാളോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടത് നിയമപരമായി നിലനിൽക്കില്ലെന്ന മനീഷ് മഹേശ്വരിയുടെ വാദം അംഗീകരിച്ച കോടതി, ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻ 41 എ പ്രകാരമുള്ള നോട്ടീസ് അയച്ചത് ഹരജിക്കാരനെ സമ്മർദത്തിലാക്കാനും പീഡനോപകരണവുമായാണെന്നും വിമർശിച്ചു. അറസ്റ്റ് ഭീഷണിയുള്ളതാണ് സെക്ഷൻ 41 എ പ്രകാരമുള്ള നോട്ടീസ്.
ട്വിറ്റർ ഇന്ത്യ എം.ഡിയിൽ നിന്ന് പൊലീസ് തേടിയ വിവരങ്ങൾ പബ്ലിക് ഡൊമൈനുകളിലടക്കം ലഭ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
രേഖകൾ പ്രകാരം, ട്വിറ്റർ കമ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്വതന്ത്ര കമ്പനിയാണ്. യു.എസ് ആസ്ഥാനമായ ട്വിറ്ററിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ ഇതിന് പങ്കില്ല. കേസിൽ ട്വിറ്റർ ഇന്ത്യ എം.ഡി പ്രതിയല്ല. അദ്ദേഹത്തിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടോ എന്ന് ലവലേശം പോലും വസ്തുതാ പരിശോധന നടത്താതെയാണ് യു.പി പൊലീസ് നോട്ടീസ് അയച്ചത്.
സെക്ഷൻ 160 പ്രകാരം നേരത്തെ അയച്ച നോട്ടീസിൽ ആവശ്യെമങ്കിൽ ഒാൺലൈനായി ചോദ്യം ചെയ്യാമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് നരേന്ദറിെൻറ ഏകാംഗ ബെഞ്ച് വ്യക്തമാക്കി. വിഡിയോ കോൺഫറൻസിങ് വഴി ഹാജരാവാമെന്ന് മനീഷ് മഹേശ്വരി നേരത്തെ അറിയിച്ചിരുെന്നങ്കിലും യു.പി പൊലിസ് അനുവാദം നൽകിയിരുന്നില്ല. ബംഗളൂരുവിൽ കഴിയുന്ന മനീഷ് മഹേശ്വരി ഇതോടെ ജൂൺ 21ന് ഹരജിയുമായി കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് നടപടി തടഞ്ഞ് ജൂൺ 24ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.