തമിഴ്നാട്ടിൽ തക്കാളി വില കുത്തനെ കുറഞ്ഞു; ചില്ലറ വിൽപന വില കിലോക്ക് 40-50 രൂപ
text_fieldsചെന്നൈ: തമിഴ്നാട്ടിലേക്ക് തക്കാളി വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നായി തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്. ചെന്നൈ കോയേമ്പട് പച്ചക്കറി മാർക്കറ്റിൽ വെള്ളിയാഴ്ച മൊത്തവില കിലോക്ക് 30 രൂപയായി കുറഞ്ഞു. ചില്ലറ വിൽപന വില 40-50 രൂപയായിരുന്നു.
വടക്ക് കിഴക്കൻ മൺസൂൺ ശക്തിപ്പെട്ടതോടെയാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടത്. വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടുകയായിരുന്നു. കിലോക്ക് 140 രൂപ വരെ ഉയർന്നു. വ്യാഴാഴ്ച ഇത് 90 രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച മൊത്ത വില കിലോക്ക് 30-35 രൂപയും ചില്ലറ വിൽപന വില 40 രൂപയുമായിരുന്നു. 48 മണിക്കൂറിനിടെ ഒറ്റയടിക്ക് 100 രൂപയാണ് കുറഞ്ഞത്.
ചെന്നൈ കോയേമ്പട് മാർക്കറ്റിലേക്ക് മാത്രം മൊത്തം 850 മെട്രിക് ടൺ തക്കാളിയാണ് എത്തിയത്. ഇത്തരത്തിൽ കോയമ്പത്തൂർ, മധുര, ഡിണ്ടുഗൽ, തിരുനൽവേലി എന്നിവിടങ്ങളിലെ പച്ചക്കറി ചന്തകളിലും തക്കാളിയുടെ വരവ് കൂടി.
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ നാടൻ തക്കാളി ആവശ്യമായ അളവിൽ ചന്തകളിലെത്തുന്നില്ലെന്നും വ്യാപാരികൾ അറിയിച്ചു. ഡിസംബർ അവസാനത്തോടെ തക്കാളിയുടെ വരവ് സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.