ഏഴ് ദിവസത്തിനകം മറുപടി നൽകണം; വിമത ടിഎംസി എംപിമാർക്ക് സ്പീക്കറുടെ നോട്ടീസ്
text_fieldsലോക് സഭ സ്പീക്കർ ഓം ബിർള
ന്യൂഡൽഹി: വിമതരായ 20 തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പിമാർക്ക് ലോക്സഭാ സ്പീക്കർ ഓം ബിർള നോട്ടീസ് നൽകി. എം.പിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ടി.എം.സി നൽകിയ ഹരജിയിലാണ് നടപടി. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
ടി.എം.സി എം.പി അഭിഷേക് ബാനർജി സുപ്രീംകോടതിയിൽ നൽകിയ ഹരജിക്ക് പിന്നാലെയാണ് സ്പീക്കർ നോട്ടീസ് നൽകിയത്. അയോഗ്യതാ ഹരജികളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്താണ് ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്.
ടി.എം.സി വിട്ട് എൻ.സി.പി.ഐയിൽ ചേർന്നുവെന്നതാണ് 20 എം.പിമാർക്കെതിരായ ആരോപണം. കൂറുമാറ്റ നിരോധന വ്യവസ്ഥകൾ പ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് ടി.എം.സിയുടെ ആവശ്യം.
ചൊവ്വാഴ്ച ഹരജി പരിഗണിച്ച സുപ്രീംകോടതിയും 20 എം.പിമാരോട് വിശദീകരണം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അയോഗ്യതാ ഹരജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ലോക്സഭാ സ്പീക്കർ നിർദേശം നൽകണമെന്നാണ് അഭിഷേക് ബാനർജിയുടെ ആവശ്യം. എന്നാൽ, ടി.എം.സി സമർപ്പിച്ച അയോഗ്യതാ ഹരജികളിൽ സ്പീക്കർ ഇതിനകം 20 എം.പിമാർക്കും നോട്ടീസ് നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ലോക്സഭാ സ്പീക്കർക്കും സഭാ സെക്രട്ടറി ജനറലിനുമായി ഹാജരായതായിരുന്നു തുഷാർ മേത്ത.
ഇതിനെ തുടർന്ന്, നോട്ടീസ് നൽകിയത് മാത്രമല്ല വിഷയമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. അയോഗ്യതാ നടപടികൾക്ക് സമയപരിധി നിശ്ചയിച്ച് അവ പൂർത്തിയാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയിലെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന വ്യവസ്ഥകൾ പ്രകാരമാണ് ടി.എം.സി എം.പിമാരുടെ അയോഗ്യത ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി വിട്ട് മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നത് അയോഗ്യതക്ക് കാരണമാകുമെന്നാണ് ബാനർജിയുടെ ഹരജിയിലെ വാദം.
ലോക്സഭാ സ്പീക്കറും സഭാ സെക്രട്ടറി ജനറലുമാണ് സുപ്രീംകോടതിയിലെ ഹരജിയിലെ പ്രധാന എതിർകക്ഷികൾ. അയോഗ്യത ആവശ്യപ്പെട്ടിരിക്കുന്ന 20 എം.പിമാരെയും ഹരജിയിൽ കക്ഷികളാക്കിയിട്ടുണ്ട്.
കാക്കോളി ഘോഷ് ദസ്തിദാർ, സുദീപ് ബാനർജി, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, രചന ബാനർജി, ജഗദീഷ് ചന്ദ്ര ബർമ ബസുനിയ, പാർഥ ഭൗമിക്, അരൂപ് ചക്രവർത്തി, അധികാരി ദീപക് ദേവ്, സയാനി ഘോഷ്, ബാപി ഹൽദർ, മുഹമ്മദ് അബു താഹെർ ഖാൻ, കാളിപദ സരൺ ഖെർവാൾ, അസിത് കുമാർ മാൽ, ജൂൺ മാലിയ, മിതാലി ബാഗ്, ഖലീലുർ റഹ്മാൻ, മാല റോയ്, ശർമിള സർക്കാർ, യൂസഫ് പത്താൻ എന്നിവരാണ് നോട്ടീസ് ലഭിച്ച 20 എം.പിമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

