തൃണമൂൽ വിമത ക്യാമ്പിലും ഭിന്നതയോ? എൻ.ഡി.എ യോഗത്തിൽ നിന്ന് മൂന്ന് എൻ.സി.പി.ഐ എം.പിമാർ വിട്ടുനിന്നു
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻ.സി.പി.ഐ)യിൽ എത്തിയ മൂന്ന് ലോക്സഭാ എം.പിമാർ എൻ.ഡി.എ യോഗത്തിൽനിന്ന് വിട്ടുനിന്നു. ഖലീലുർ റഹ്മാൻ, അബു താഹിർ ഖാൻ, യൂസഫ് പഠാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
എൻ.ഡി.എ പാർലമെന്ററി പാർട്ടിയുടെ പ്രതിവാര ‘മംഗൾ മിലൻ’ യോഗത്തിൽ മൂന്ന് എം.പിമാരും പങ്കെടുത്തില്ല. എൻ.ഡി.എയുമായുള്ള അടുപ്പത്തെച്ചൊല്ലി പാർട്ടിയുടെ വിമത ക്യാമ്പിൽ അഭിപ്രായവ്യത്യാസം ശക്തമാകുന്നുവെന്നാണ് റിപ്പോർട്ട്.
പശ്ചിമ ബംഗാളിലെ ജംഗിപൂർ, മുർഷിദാബാദ്, ബഹറാംപൂർ ലോക്‌സഭാ സീറ്റുകളെ പ്രതിനിധീകരിക്കുന്ന എം.പിമാരാണ് ഖലീലുർ റഹ്മാനും അബു താഹിർ ഖാനും യൂസഫ് പഠാനും. ജൂൺ 28ന് നടന്ന ആദ്യ ‘മംഗൾ മിലൻ’ യോഗത്തിലും മൂവരും പങ്കെടുത്തിരുന്നില്ല. എൻ.ഡി.എയുമായുള്ള ബന്ധത്തെക്കുറിച്ച് സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
‘ഞങ്ങൾ എൻ.ഡി.എയിലില്ല, ബി.ജെ.പിയിലേക്കും പോകുന്നില്ല. ഞങ്ങളുടെ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കും. മുസ്‍ലിം സമൂഹത്തിന് എതിരായ ഒരു നടപടിയെയും ഞങ്ങൾ പിന്തുണക്കില്ല’ -അബു താഹിർ ഖാൻ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, എൻ.സി.പി.ഐയുടെ ലോക്സഭാ നേതാവ് സുദീപ് ബന്ദ്യോപാധ്യായ് എൻ.ഡി.എ യോഗത്തിൽ പങ്കെടുത്ത് പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്ന് അവകാശപ്പെട്ടു. ‘ഞങ്ങൾ എല്ലാവരും ഐക്യത്തിലാണ്. ഭിന്നതയെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല’ -എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൃണമൂലിൽ നിന്ന് വേർപിരിഞ്ഞ് 20 അംഗങ്ങളാണ് എൻ.സി.പി.ഐ ചേർന്നത്. പിന്നാലെ ഇവർ എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ലോക്സഭയിൽ എൻ.സി.പി.ഐ ഗ്രൂപ്പിന് ഇതുവരെ സ്പീക്കർ ഓം ബിർള ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. പാർട്ടിക്ക് കൂറുമാറ്റ നിരോധന നിയമത്തിന്റെ സംരക്ഷണം ലഭിക്കണമെങ്കിൽ തൃണമൂലിന്റെ 28 ലോക്സഭാ എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

