’എഫ്.ടി.എകളെക്കുറിച്ചും കർഷകരെക്കുറിച്ചും മനസ്സിലാക്കാനായി’; തൃണമൂൽ വിമതരായ എം.പിമാർ ആദ്യമായി എൻ.ഡി.എ യോഗത്തിൽ
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ചേർന്ന 20 ലോക്‌സഭ എം.പിമാർ ആദ്യമായി എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പി നയിക്കുന്ന മുന്നണിയുടെ ചർച്ചകളിൽ ഇവരുടെ ഔദ്യോഗിക പങ്കാളിത്തം കുറിക്കുന്നതായിരുന്നു ചൊവ്വാഴ്ച പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടന്ന ഈ യോഗം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന കേന്ദ്രമന്ത്രിമാർ, മറ്റ് എൻ.ഡി.എ ഘടകകക്ഷി എം.പിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം പുതുതായി രൂപവത്കരിച്ച എൻ.സി.പി.ഐയിൽ ചേർന്ന ഈ എം.പിമാർ നിലവിൽ ലോക്‌സഭയിൽ പ്രത്യേക ബെഞ്ചുകളിലാണ് ഇരിക്കുന്നത്.
എന്നാൽ, ഇവർക്ക് പ്രത്യേക പാർട്ടിയെന്ന നിലയിൽ ഔദ്യോഗിക അംഗീകാരം നൽകുന്ന കാര്യത്തിൽ സ്പീക്കർ ഓം ബിർള ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഗ്രൂപ്പിലെ പ്രധാന നേതാവായ സുദീപ് ബന്ദോപാധ്യായ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന യോഗം വളരെ അറിവു പകരുന്നതായിരുന്നു. സൗജന്യ വ്യാപാര കരാറുകളെക്കുറിച്ച് (എഫ്.ടി.എ) പോസിറ്റീവായ ചർച്ചകൾ നടന്നുവെന്ന് എൻ.സി.പി.ഐ എം.പി സയോണി ഘോഷ് പറഞ്ഞു.
എൻ.ഡി.എയുടെ ‘മംഗൾ മിലൻ’ യോഗത്തിലേക്ക് 20 എം.പിമാർക്കും ക്ഷണം ലഭിക്കുന്നത് ഇതാദ്യമാണെന്ന് കാകോലി ഘോഷ് ദസ്തിദാർ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി, എഫ്.ടി.എ, കർഷകരുടെ വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ലഭിച്ച വിവരങ്ങൾ വെച്ച് ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു നൽകാൻ കഴിയുമെന്നും ദസ്തിദാർ പറഞ്ഞു.
ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് നടിയും എൻ.സി.പി.ഐ എം.പിയുമായ ശതാബ്ദി റോയ് വ്യക്തമാക്കി.ചോദ്യപ്പേപ്പർ ചോർച്ചയെയും പരീക്ഷാ ക്രമക്കേടുകളെയും തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ യോഗം നടന്നത്. യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ജെ.പി. നഡ്ഡ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, കിരൺ റിജു തുടങ്ങിയവരും വിവിധ എൻ.ഡി.എ സഖ്യകക്ഷി എം.പിമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

