കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്റെ 'രക്തസാക്ഷി ദിന' വേദി അടിച്ചുതകർത്തു; രാത്രി മുഴുവൻ സ്ഥലത്ത് ക്യാമ്പ് ചെയ്ത് മമതാ ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ബിർള പ്ലാനറ്റോറിയത്തിന് മുന്നിൽ തയാറാക്കിയ തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന വേദി അടിച്ചുതകർത്തു. ബാനറുകളും ഹോർഡിങുകളും റോഡിൽ വലിച്ചെറിയുകയും പന്തലിന്റെ ഒരു ഭാഗം നശിപ്പിക്കുകയും ചെയ്തതോടൊപ്പം വൈദ്യുതി, മൈക്ക് ലൈനുകളും വിച്ഛേദിക്കപ്പെട്ടു. സംഭവത്തെ തുടർന്ന് പാർട്ടി അണികളും നേതാക്കളും സ്ഥലത്തെത്തി രാത്രി മുഴുവൻ അവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു.
1993 ജൂലൈ 21ന് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 13 പേരുടെ സ്മരണക്കായാണ് തൃണമൂൽ കോൺഗ്രസ് വർഷാവർഷം കൊൽക്കത്തയിൽ രക്തസാക്ഷി ദിന റാലി സംഘടിപ്പിക്കാറുള്ളത്. ഈ വർഷം പാർട്ടിയിൽ നിന്ന് വേറിട്ടുനിന്ന മൂന്ന് വ്യത്യസ്ത വിഭാഗങ്ങളാണ് നഗരത്തിൽ വെവ്വേറെ റാലികൾ സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം വേദി സന്ദർശിച്ച തൃണമൂൽ അധ്യക്ഷ മമതാ ബാനർജി, പാർട്ടിയെ യോഗങ്ങളിൽ നിന്നും ജാഥകളിൽ നിന്നും വിലക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. ചൊവ്വാഴ്ചത്തെ കൊൽക്കത്ത റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് താമസ സൗകര്യം പോലും നൽകുന്നില്ലെന്നും അവർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് രാത്രിയോടെ വേദി ആക്രമിക്കപ്പെട്ടത്. അക്രമവിവരമറിഞ്ഞ് മമതാ ബാനർജിയും മുതിർന്ന നേതാക്കളായ ഡോള സെൻ, ഡെറക് ഒബ്രിയൻ തുടങ്ങിയവരും സ്ഥലത്തേക്ക് എത്തുകയായിരുന്നു. രക്തസാക്ഷി ദിനാചരണത്തിന് യാതൊരുവിധ തടസ്സവും നേരിടില്ലെന്ന് ഉറപ്പുവരുത്താൻ ഇവർ രാത്രി മുഴുവൻ അവിടെ തുടർന്നു.
ബി.ജെ.പിയുടെ പിന്തുണയോടെ എത്തിയ അക്രമികളാണ് ഇതിനു പിന്നിലെന്ന് മമതാ ബാനർജി ആരോപിച്ചു. ജാഥകളിൽ പങ്കെടുക്കാനെത്തുന്നവരെ പൊലീസും ബി.ജെ.പിയും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പരിപാടി അട്ടിമറിക്കാൻ മുൻകൂട്ടി തയാറാക്കിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അവർ കുറ്റപ്പെടുത്തി.
അർദ്ധരാത്രിയോടെ ഫേസ്ബുക്ക് ലൈവിൽ എത്തിയ തൃണമൂൽ എം.പി മഹുവ മൊയ്ത്ര, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ രക്തസാക്ഷി ദിന പരിപാടി അട്ടിമറിക്കാൻ ചിലർ ശ്രമിച്ചതായി വ്യക്തമാക്കി. എന്നാൽ ഇതിന് മുന്നിൽ മുട്ടുകുനിക്കില്ലെന്നും വേദി പഴയതുപോലെ പുനർനിർമിച്ചിട്ടുണ്ടെന്നും രക്തസാക്ഷി ദിനാചരണം കൃത്യമായി നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെയോടെ വേദി പൂർവസ്ഥിതിയിലാക്കുകയും ചടങ്ങുകൾ നിശ്ചയിച്ച പ്രകാരം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ, 1993ൽ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികൾക്ക് മമതാ ബാനർജി എക്സിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

