‘മാ മതി മാനുഷി’നെ വഞ്ചിച്ചു, ഇന്ന് ഈ വാചകം ഉച്ഛരിക്കാൻ പോലും അവർക്ക് കഴിയുന്നില്ല -തൃണമൂലിനെയും മമതയെയും വിമർശിച്ച് മോദി
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മമതയുടെ നേതൃത്വത്തിലുള്ള പാർട്ടി ‘മാ മതി മാനുഷ്’ (അമ്മ, മാതൃഭൂമി, ജനങ്ങൾ) എന്ന സ്ഥാപക മുദ്രാവാക്യത്തെ വഞ്ചിച്ചുവെന്നും ബംഗാളിലെ ഭരണ തകർച്ചക്ക് നേതൃത്വം നൽകിയെന്നുമായിരുന്നു ആരോപണം. നോർത്ത് 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 വർഷം മുമ്പ് അമ്മയെയും മാതൃരാജ്യത്തെയും ജനങ്ങളെയും വിളിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ഇപ്പോൾ ആ വാചകം ഉച്ഛരിക്കാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും മോദി ആരോപിച്ചു. ‘ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. പക്ഷേ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. 15 വർഷം മുമ്പ് മാ മതി മാനുഷ് എന്ന് പറഞ്ഞുകൊണ്ടാണ് ടി.എം.സി അധികാരത്തിലെത്തിയത്. ഇപ്പോൾ അവർക്ക് ആ വാക്ക് ഉച്ഛരിക്കാൻ പോലും കഴിയുന്നില്ല. ഇതിന് പിന്നിലെ കാരണം ഞാൻ നിങ്ങളോട് പറയാം. അവർ ആ വാക്കുകൾ ഉച്ഛരിച്ചാൽ അവരുടെ പാപങ്ങൾ വെളിപ്പെടും. തൃണമൂലിന്റെ ക്രൂരത മായെ (അമ്മയെ) കരയിപ്പിച്ചു. മാതിയെ (മാതൃരാജ്യത്തെ) സിൻഡിക്കേറ്റുകൾക്കും നുഴഞ്ഞുകയറ്റക്കാർക്കും കൈമാറി. ബംഗാളിലെ മാനുഷിനെ (ജനങ്ങളെ) പലായനം ചെയ്യാൻ നിർബന്ധിതരാക്കി’ -മോദി പറഞ്ഞു.
ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പോളിങ് ശതമാനം ഭരണകക്ഷിയുടെ ആത്മവിശ്വാസത്തിന് തിരിച്ചടിയായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഏപ്രിൽ 23ന് നടന്ന ഒന്നാംഘട്ടത്തിൽ 152 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 93 ശതാനമായിരുന്നു പോളിങ്. 142 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 29ന് നടക്കും.
‘ആദ്യ ഘട്ട വോട്ടെടുപ്പിൽ ബംഗാൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ തൃണമൂൽ കോൺഗ്രസിന്റെ അഹങ്കാരം തകർന്നു. ഇപ്പോൾ രണ്ടാം ഘട്ടത്തിൽ, ബി.ജെ.പി സർക്കാരിന്റെ വൻ വിജയം ഉറപ്പായിക്കൊണ്ടിരിക്കുകയാണ്’ -മോദി പറഞ്ഞു.
ടി.എം.സി ബംഗാളിലെ യുവാക്കളെ അവസരങ്ങള്‍ക്ക് പകരം ആസക്തിയിലേക്ക് തള്ളിവിടുകയാണെന്ന്, തൊഴില്‍- യുവജന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യംവെച്ച് മോദി ആരോപിച്ചു. ബംഗാളിലെ യുവാക്കൾ വളരെ കഴിവുള്ളവരാണ്, അവരെ തൃണമൂൽ സർക്കാർ ലഹരിയിലേക്ക് തള്ളിവിട്ടുവെന്നും മോദി പറഞ്ഞു. സിൻഡിക്കേറ്റ് സംസ്കാരത്തിലൂടെ ബംഗാളിന്റെ കായിക ആവാസവ്യവസ്ഥയെ ടി.എം.സി നശിപ്പിച്ചതായും മോദി ആരോപിച്ചു.
ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി ബി.ജെ.പി നേതാക്കളാണ് സംസ്‍ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിരവധി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

