തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്
text_fieldsതിരുപ്പതി ലഡു
അമരാവതി: തിരുപ്പതി തിരുമല ദേവസ്ഥാനത്തെ ലഡു നിർമാണം വീണ്ടും വിവാദത്തിൽ. ദിവസേന ആയിരക്കണക്കിന് ലഡു പ്രസാദമാണ് വിശ്വാസികൾക്കായി വിറ്റഴിക്കാറ്. എന്നാൽ ഇവിടുത്തെ ലഡു നിർമാണത്തിനായി 70 ലക്ഷം കിലോയിലധികം നെയ്യ് സംഭരിച്ചത് യാതൊരുവിധ ഗുണനിലവാര പരിശോധനകളും കൂടാതെയാണെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.
ആന്ധ്രാപ്രദേശ് സർക്കാർ നിയോഗിച്ച റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ദിനേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ലഡുവിൽ മായം കലരാൻ ഇടയാക്കിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മുൻ ഭരണസമിതിയുടെ ഗുരുതരമായ വീഴ്‌ചകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുരക്ഷാ പരിശോധനകൾ ഉദ്യോഗസ്ഥർ അവഗണിച്ചതായും സസ്യ കൊഴുപ്പുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ലാബ് റിപ്പോർട്ടുകൾ മറച്ചുവെച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
ഇതിനോടൊപ്പം കണ്ടെത്തലുകൾ അടിച്ചമർത്തപ്പെട്ടുവെന്നും ടെൻഡർ വ്യവസ്ഥകളിൽ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2022 ജൂലൈ 1 മുതൽ നിർബന്ധമാക്കിയ എഫ്.എസ്.എസ്.എ.ഐ ബീറ്റാ-സിറ്റോസ്റ്റെറോൾ പരിശോധന തുടക്കത്തിൽ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അത് ഒഴിവാക്കി. പിന്നാലെ വിതരണക്കാർക്ക് ഇളവ് നല്‍കുകയായിരുന്നെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതോടെയാണ് 70 ലക്ഷം കിലോയിലധികം നെയ്യ് പരിശോധന കൂടാതെ സംഭരിച്ചത്.
കഴിഞ്ഞ വർഷം സമാനമായ സംഭവം നടന്നിരുന്നു. ലഡു പ്രസാദം തയ്യാറാക്കുന്നതിനായി വിതരണം ചെയ്തത് മായം ചേർത്ത നെയ്യാണെന്നായിരുന്നു അന്നത്തെയും കണ്ടെത്തൽ. 2019 നും 2024 നും ഇടയിൽ 250.80 കോടി രൂപയുടെ കൃത്രിമ നെയ്യ് ഇത്തരത്തിൽ എത്തിച്ചിരുന്നതായി പ്രസാദത്തിൽ മായം ചേർക്കുന്നത് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി.
സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്ക് പ്രൈവറ്റ് ലിമിറ്റഡും അനുബന്ധ സ്ഥാപനങ്ങളായ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, മാൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എ.ആർ ഡയറി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരും ചേർന്നാണ് മായം ചേർത്ത നെയ്യ് വിതരണം ചെയ്തതെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

