'ഇലക്ട്രോണിക് മൂക്കും നാക്കും'; തിരുപ്പതി ലഡു ഇനി 'ഹൈടെക്' പരിശോധനയിൽ, മായം പിടിക്കാൻ അത്യാധുനിക ലാബും
text_fieldsപ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തിരുപ്പതി ലഡു പ്രസാദത്തിലെ മായം ചേർക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, തിരുമലയിൽ അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന് ആന്ധ്രാപ്രദേശ് ആരോഗ്യ മന്ത്രി വൈ. സത്യകുമാർ യാദവ് അറിയിച്ചു. ഏകദേശം 25 കോടി രൂപ ചെലവഴിച്ചാണ് ലാബ് ഒരുങ്ങുന്നത്. ആന്ധ്രാ സർക്കാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (FSSAI) 2024 ഒക്ടോബറിൽ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിക്കുന്നത്.
തിരുമല തിരുപ്പതി ദേവസ്ഥാനം വിട്ടുനൽകിയ 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പഴയ മാവ് മില്ലിന്റെ പരിസരത്താണ് ലാബ് സജ്ജീകരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിലെയും ടി.ടി.ഡിയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 പേർ അടങ്ങുന്ന സംഘമായിരിക്കും ലാബ് നിയന്ത്രിക്കുക. ഇവർക്ക് മൈസൂരിലെ സി.എഫ്.ടി.ആർ.ഐ-യിൽ (CFTRI) പ്രത്യേക പരിശീലനം നൽകും. പദ്ധതിയുടെ 90 ശതമാനം ജോലികളും പൂർത്തിയായതായും അടുത്ത മാസം മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഫ്രാൻസിൽ നിന്ന് 3.5 കോടി രൂപക്ക് ഇറക്കുമതി ചെയ്യുന്ന 'ഇലക്ട്രോണിക് ടങ്, ഇലക്ട്രോണിക് നോസ്' എന്നിവയാണ് ഇതിലെ പ്രധാന ആകർഷണം. നെയ്യുടെ പരിശുദ്ധി, രുചി, മണം, ഘടന എന്നിവയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താൻ ഇവക്ക് കഴിയും. നെയ്യ്, കശുവണ്ടി, ഏലയ്ക്ക, പഞ്ചസാര, ബദാം, ജീരകം, അരി, ഉണക്കമുന്തിരി തുടങ്ങി 60ലധികം അസംസ്‌കൃത വസ്തുക്കൾ ഇവിടെ പരിശോധിക്കും. ലോഹങ്ങളുടെ സാന്നിധ്യം, കീടനാശിനി അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്താനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്.
കഴിഞ്ഞ ജൂലൈയിൽ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB) നൽകിയ 75 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് ടി.ടി.ഡി ഒരു താൽക്കാലിക ലാബ് ആരംഭിച്ചിരുന്നു. പുതിയ ലാബ് സജ്ജമാകുന്നതോടെ ഈ ഉപകരണങ്ങളും പുതിയ സംവിധാനത്തിന്റെ ഭാഗമാകും. ഭക്തർക്ക് നൽകുന്ന പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

