പ്രസാദം കഴിച്ച് രണ്ടുപേർ മരിച്ച സംഭവം: മൂന്നു സ്ത്രീകൾ അറസ്റ്റിൽ
text_fieldsബംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി ഗംഗമ്മ ദേവി ക്ഷേത്രത്തിന് സമീപം വിതരണം ചെയ്ത പ്രസാദം കഴിച്ച് രണ്ടു സ്ത്രീകൾ മരിച്ച സംഭവത്തിൽ മൂന്നു സ്ത്രീകൾ അറസ്റ്റിൽ. ഒരാളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. അവിഹിതബന്ധം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ലക്ഷ്മി കേസരിയുണ്ടാക്കി ക്ഷേത്രത്തിലെത്തിയവർക്ക് വിതരണം ചെയ്തത്. കാമുകെൻറ ഭാര്യയെ കൊല്ലാനായി ലക്ഷ്മി പ്രസാദത്തിൽ രാസപദാർഥം കലർത്തി. ഇൗ പ്രസാദം മറ്റുള്ളവരും കഴിച്ചതോടെയാണ് ദുരന്തമുണ്ടായത്. രണ്ടു സ്ത്രീകൾ മരിക്കുകയും കുട്ടികൾ ഉൾപ്പെടെ 11 പേർ ആശുപത്രിയിലാകുകയും ചെയ്തിരുന്നു.
സ്വർണം പൂശാൻ ഉപയോഗിക്കുന്ന രാസപദാർഥം പ്രസാദത്തിൽ കലർത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കേസരി ഉണ്ടാക്കി വിതരണം ചെയ്ത ലക്ഷ്മി (46), അമരാവതി (28), പാർവതമ്മ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സഹായിച്ച പൂക്കച്ചവടക്കാരൻ ലോകേഷിനെ കസ്റ്റഡിയിലെടുത്തു. ലക്ഷ്മിയും ലോകേഷും തമ്മിലുള്ള അവിഹിത ബന്ധമാണ് പ്രസാദത്തിൽ വിഷം കലർത്താൻ കാരണമായത്. മരിച്ച സരസ്വതമ്മയുടെ മകൾ ശ്രീ ഗൗരിയാണ് ലോകേഷിെൻറ ഭാര്യ. ഇവരെ കൊല്ലലായിരുന്നു ലക്ഷ്യം.
ചിന്താമണിയിൽ സ്വർണപ്പണിക്കാരനായ ഭർത്താവിെൻറ കടയിൽനിന്നാണ് രാസപദാർഥം വാങ്ങിയത്. ലോകേഷും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ ഗൗരിയും കുടുംബവും പലതവണ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലോകേഷിനൊപ്പം ജീവിക്കാൻ ഗൗരിയെ ഇല്ലാതാക്കാൻ ലക്ഷ്മി ഗൂഢാലോചന നടത്തുകയായിരുന്നു. ഗൗരിക്കും കുടുംബത്തിനും മാത്രം നൽകാനാണ് പ്രസാദത്തിൽ വിഷം കലർത്തിയത്. എന്നാൽ, ഇത് മറ്റുള്ളവരും കഴിച്ചു. മുമ്പ് രണ്ടുതവണ ഇതേ രീതിയിൽ ഗൗരിയെ കൊലപ്പെടുത്താൻ ലക്ഷ്മി ശ്രമിെച്ചങ്കിലും രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.