പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ; ഒരു യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ഒരു യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ദൗരിയ ഗ്രാമത്തിലാണ് സംഭവം. സഹോദരിമാരായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നിവരാണ് തങ്ങളുടെ കാമറാമാനായ വികാസ് ഖടക്‌വംശിയെ (20) വിവാഹം കഴിച്ചത്. പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിലാണ് ഒരാളെ തന്നെ വിവാഹം കഴിക്കുന്നതെന്ന് യുവതികൾ പറഞ്ഞു.
ചാമുണ്ഡ മാത ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. മൂന്നു പേർക്കും വികാസ് സിന്ദൂരമണിയിക്കുന്നതിന്റെയും വിവാഹചടങ്ങുകളുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതികളുടെയും യുവാവിന്റെയും കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. സുഹൃത്തുക്കളും പരിചയക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നുവെന്നാണ് വിവരം. വിവാഹത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിന്റെ നിയമസാധുത സംബന്ധിച്ച് ചർച്ച ഉയർന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് മൂന്ന് യുവതികളും. വികാസാണ് ഇവരുടെ വിഡിയോകൾ പകർത്തിയിരുന്നത്. യുവതികളുടെ ഭർത്താവായി ചില വിഡിയോകളിൽ വികാസ് അഭിനയിക്കുകയും ചെയ്തിരുന്നു. സഹോദരിമാരുടെ ആത്മബന്ധം നന്നായി അറിയുന്നതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് വികാസ് പറയുന്നു.
വീട്ടിൽ വിവാഹാലോചന തുടങ്ങിയതോടെ പിരിഞ്ഞു ജീവിക്കേണ്ടി വരുമല്ലോയെന്ന ഭയത്തെ തുടർന്നാണ് ഒരാളെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സരോജ് വിഡിയോയിലൂടെ വ്യക്തമാക്കി. ‘കുട്ടിക്കാലം മുതൽ ഞങ്ങൾ ഒന്നിച്ചാണ്. വേർപിരിഞ്ഞു ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ വയ്യ. വിവാഹം ഞങ്ങളെ വേർപിരിക്കുമെന്ന് മനസിലായപ്പോൾ ജീവനൊടുക്കാൻ വരെ തീരുമാനിച്ചിരുന്നു. പിന്നീടാണ്, മരിക്കുന്നതിനു പകരം ഒരു പുരുഷനെ വിവാഹം ചെയ്ത് ജീവിക്കാമെന്ന് തീരുമാനിച്ചത്’ –സരോജ് പറയുന്നു. തങ്ങൾ പ്രായപൂർത്തിയായവർ ആണെന്നും സ്വന്തം തീരുമാനമെടുക്കാൻ കഴിയുമെന്നും യുവതി കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി ചിലർ രംഗത്തെത്തി. ഹിന്ദു വിവാഹനിയമപ്രകാരം ഇത്തരമൊരു വിവാഹത്തിന് നിയമസാധുതയുണ്ടോ എന്ന ചോദ്യവും ഉയർന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

