സമീപകാല വിമാനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് ഉന്നതർക്ക്
text_fieldsവിജയ് രൂപാണി, ബിപിൻ റാവത്ത്
ന്യൂഡൽഹി: രാജ്യത്ത് വിമാനാപകടങ്ങളിൽ സമീപകാലത്ത് മരിച്ചത് മൂന്ന് ഉന്നതർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണമാണ് പട്ടികയിൽ ഒടുവിലത്തേത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് രൂപാണി ആണ് അജിത് പവാറിന് മുൻപ് മരിച്ച മറ്റൊരു പ്രമുഖൻ. 2025 ജൂൺ 12ന് അഹ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ ബോയിങ് 787 യാത്രാ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നുവീണാണ് രൂപാണിയുടെ മരണം. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു.
സൈനിക ഹെലികോപ്ടർ തകർന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മരിക്കുന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ 2021ൽ തമിഴ്‌നാട്ടിലെ കൂനൂരിനടുത്ത് വെച്ച് തകർന്നു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മധുളികയും മറ്റ് 12 പേരും ഈ അപകടത്തിൽ മരിച്ചു.
ആകാശദുരന്തത്തിൽ ഇന്ത്യക്ക് മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളെയും നഷ്ടമായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും ഇന്ദിര ഗന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിക്കുന്നത് വിമാനാപകടത്തിലാണ്. 1980ൽ സഞ്ജയ് ഗാന്ധി പറത്തിയിരുന്ന ചെറുവിമാനം ഡൽഹി സഫ്ദര്‍ ജങ് വിമാനത്താവളത്തിൽ തകർന്നുവീഴുകയായിരുന്നു.
ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി ബൽവന്തറായ് മേത്തയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിമാനപകടത്തിൽ മരിക്കുന്ന ആദ്യ പ്രമുഖൻ. 1965 ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് മേത്ത സഞ്ചരിച്ച വിമാനം പാക് സൈന്യം വെടിവച്ചിടുകയായിരുന്നു.
2001ൽ ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുവീണാണ് കോൺഗ്രസ് നേതാവും ഗ്വാളിയർ രാജകുടുംബാംഗവുമായ മാധവറാവു സിന്ധ്യയുടെ മരണം. 2002ൽ 12ാം ലോക്സഭാ സ്പീക്കർ ജി.എം.സി. ബാലയോഗി ആന്ധ്രപ്രദേശിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. 2005ൽ വ്യവസായിയും ഹരിയാന മന്ത്രിയുമായ ഓം പ്രകാശ് ജിൻഡാലും കൃഷി മന്ത്രി സുരേന്ദർ സിങ്ങും ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു.
2009 സെപ്റ്റംബര്‍ രണ്ടിനുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണം. കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്ടര്‍ തവാങ്ങില്‍നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി. അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ അരുണാചല്‍പ്രദേശ് -ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

