ഒാക്സിജൻ ലഭിച്ചില്ലെന്ന്; മൈസൂരുവിൽ മൂന്നു പേർ മരിച്ചു
text_fieldsബംഗളൂരു: മൈസൂരുവിൽ ഒാക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചതായി പരാതി. കൃത്യസമയത്ത് ഒാക്സിജനും ശരിയായ ചികിത്സയും ലഭിക്കാതെയാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതിയെങ്കിലും ഇക്കാര്യം ജില്ല ആരോഗ്യവകുപ്പ് നിഷേധിച്ചു.
മൈസൂരു ജില്ലയിലെ ഹുൻസൂർ, പെരിയപട്ടണ താലൂക്കിലെ സർക്കാർ ആശുപത്രികളിലാണ് സംഭവം. കോവിഡ് ബാധിച്ച് ഏപ്രിൽ 20ന് പെരിയപട്ടണ ഗവ. ആശുപത്രിയിൽ ചികിത്സതേടിയ സ്ത്രീ കഴിഞ്ഞദിവസം ഒാക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ചു. സ്ത്രിയുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിൽനിന്നുപോലും തടഞ്ഞുവെന്നും ബന്ധുക്കൾ ആരോപിച്ചു. സമാനമായരീതിയിൽ കോവിഡ് ബാധിച്ച് ഹുൻസൂർ താലൂക്കിലെ ഹെബ്ബനഗുപ്പെ ഗ്രാമത്തിൽനിന്നുള്ള രണ്ടു പേരും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒാക്സിജൻ ലഭിക്കാത്തതിനെ തുടർന്ന്് മരിച്ചു.
അതേസമയം, ആശുപത്രികളിൽ ഒാക്സിജൻ ലഭ്യതയുണ്ടായിരുന്നുവെന്നും രോഗം ഗുരുതരമായതിനെ തുടർന്നാണ് മരണമെന്നുമാണ് ജില്ല ആരോഗ്യ ഒാഫിസർ ഡോ. അമർനാഥ് വിശദീകരിച്ചത്. ഇതിനിടെ, ഒാക്സിജെൻറ അഭാവത്തെ തുടർന്ന് കോലാറിൽ കഴിഞ്ഞ ദിവസം നാലു കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ കോലാർ ജില്ല റെസിഡൻറ് മെഡിക്കൽ ഒാഫിസറെയും സർജനെയും സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.