ഇത് ഖമ്മം; ഇടതുപക്ഷത്തിന്റെ ഭൂതകാലക്കുളിർ
text_fieldsതെലുങ്ക് രാഷ്ട്രീയത്തിൽ ഇടതുപാർട്ടികളില്ലാതെ എന്ത് എന്ന് ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിഭക്ത ആന്ധ്രയിലും ഇപ്പോൾ തെലുങ്കാനയിലും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പ്രൗഢമായ ഭൂതകാല സ്മരണകളുള്ള സ്ഥലമാണ് ഖമ്മം. പരസ്പരം പൊരുതിയും പിളർന്നും കൊന്നും കൊലവിളിച്ചും ചരിത്രം മുന്നോട്ടുപോകുന്നതിനിടെ, ഇങ്ങടുത്ത്, പണവും പദവികളും രാഷ്ട്രീയത്തിന്റെ ആഴവും അർഥവും നിർവചിക്കാൻ തുടങ്ങിയ കാലത്ത് ഖമ്മത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ തിരിച്ചുനടന്നു. ലക്ഷങ്ങളിൽനിന്ന് പതിനായിരങ്ങളിലേക്കുള്ള മടക്കം!. ഖമ്മത്ത് കാർഷിക ഗ്രാമങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും കമ്യൂണിസ്റ്റുകാരായ ആരെയെങ്കിലുമൊക്കെ കണ്ടുമുട്ടാൻ ഇന്നും എളുപ്പമാണ്.
ഒന്നിലധികം തീവ്ര ഇടതുപക്ഷ കക്ഷികൾ തഴച്ചുവളർന്നിരുന്ന പ്രദേശമായിരുന്നു ഖമ്മം.അവിഭക്ത ആന്ധ്രയിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തികേന്ദ്രം കൂടിയായിരുന്നു ഇത്. വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കും പാർട്ടികൾ ഇവിടെ നേതൃത്വം നൽകിയിട്ടുണ്ട്. അവസാനമായി കോൺഗ്രസ് ഭരണകാലത്ത് 2007 ജൂലൈ 28ന് ഖമ്മം മുഡിഗൊണ്ടയിലെ ഭൂരഹിതരായ കർഷകരെ അണിനിരത്തിയ സമരത്തിൽ ഒരു സ്ത്രീയടക്കം എട്ട് സി.പി.ഐ-സി.പി.എം പ്രവർത്തകരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇരട്ടിയോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രത്യയശാസ്ത്ര ഭിന്നതകളും ആശയപരമായ അനൈക്യങ്ങളുമാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ വൈരമേറ്റിയെന്ന് ഒരുകാലത്ത് സജീവ ഇടതുപക്ഷ പ്രവർത്തകനായിരുന്ന മുഡിഗൊണ്ട സ്വദേശി നാഗയ്യ പറയുന്നു.ഒരു ഘട്ടത്തിൽ ഈ ജില്ലയിൽ സി.പി.ഐക്കും സി.പി.എമ്മിനും ഏഴ് എം.എൽ.എമാരുണ്ടായിരുന്നു. ഇന്നും മിക്ക മണ്ഡലങ്ങളിലും തള്ളിക്കളയാനാകാത്ത വോട്ടുബാങ്കുണ്ട്. അതുകൊണ്ടാണ് ബി.ആർ.എസ് തള്ളിയിട്ടും സി.പി.ഐക്ക് സീറ്റ് നൽകാൻ കോൺഗ്രസ് തയാറായത്’ നാഗയ്യ തുടർന്നു. 1980കളുടെ മധ്യത്തോടെയാണ് വളർച്ചക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ വൈരം മൂർച്ഛിക്കുന്നത്. ഈ കാലഘട്ടത്തിൽ നക്സലൈറ്റുകൾ സി.പി.എം നേതാക്കളായ ബി. ഭീഷ്മറാവു, ബി. ചന്ദൻ റാവു എന്നിവരെ കൊലപ്പെടുത്തി. പ്രജാപന്ത എന്നറിയപ്പെടുന്ന മറ്റൊരു ഇടതുപാർട്ടി പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അരഡസനോളം സി.പി.ഐ അംഗങ്ങളെയാണ് കൊന്നൊടുക്കിയത്. നിലവിൽ ഖമ്മത്ത് കമ്യൂണിസ്റ്റ് നിയമസഭാംഗങ്ങളൊന്നുമില്ല, എന്നാൽ, ഇടത് പാർട്ടികൾക്ക് ഇപ്പോഴും മേഖലയിലെ എല്ലാ മണ്ഡലങ്ങളിലും 25,000ത്തോളം വോട്ടുള്ളതായാണ് കണക്ക്.
കമ്യൂണിസ്റ്റ് പാർട്ടികൾ ഇപ്പോൾ ഇവിടെ രാഷ്ട്രീയ പ്രസക്തി നിലനിർത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. 2018ൽ സി.പി.എം 26 സീറ്റിൽ മത്സരിച്ചെങ്കിലും ഒരെണ്ണത്തിൽപോലും വിജയിക്കാനായില്ല. സി.പി.ഐയുടെ സ്ഥിതിയും സമാനമാണ്. 2018ൽ തെലുങ്ക് ദേശം പാർട്ടിയുമായും (ടി.ഡി.പി), കോൺഗ്രസുമായും ചേർന്ന് രൂപവത്കരിച്ച മഹാകുടമി (മഹാസഖ്യം) അമ്പേ പരാജയപ്പെട്ടിരുന്നു. ഇതിനിടെ ഇരുപാർട്ടികളിൽനിന്നും മുതിർന്ന നേതാക്കളടക്കമുള്ളവർ ഇതര പാർട്ടികളിലേക്ക് ചേക്കേറി. തെലുങ്കാന സമരപോരാളിയും മുതിർന്ന സി.പി.ഐ നേതാവും എം.എൽ.എയുമായിരുന്ന ചെന്നമനേനി രാജേശ്വര റാവു ടി.ഡി.പിയിലേക്ക് കൂടുമാറിയത് പാർട്ടിയെ ഒട്ടൊന്നുമല്ല തളർത്തിയത്. ജനകീയ സമരവേദികളിൽനിന്ന് അകന്നതും പാർട്ടികൾക്ക് വിനയായെന്ന് മുൻകാല സി.പി.ഐ പ്രവർത്തകയായ പാലേരു സ്വദേശി ജയ പറയുന്നു. കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും പുതിയ പ്രവർത്തകർ പാർട്ടിയിലേക്ക് വരുന്നതിന് തടസ്സമായി. ഇതിനിടെ മുതിർന്ന നേതാക്കൾ മുഖ്യധാര പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണവും നേരിട്ടു.
ഇത്തവണ കോൺഗ്രസുമായി ധാരണയിലെത്തിയ സി.പി.ഐക്ക് ലഭിച്ചത് കൊത്തഗുണ്ടം സീറ്റാണ്, ഒരുസീറ്റ് മാത്രം. ഖമ്മമടക്കം ശക്തികേന്ദ്രങ്ങളായിരുന്നിടത്ത് വിലാസമില്ലാതായ സ്ഥിതി. സി.പി.എമ്മാകട്ടെ, അവസാന ഘട്ടത്തിൽ കോൺഗ്രസുമായി ധാരണ ചർച്ചയിൽനിന്ന് പുറത്തായി. ഇതോടെ സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 19 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസക്തി ഇപ്പോഴും ഖമ്മത്തും തെലുങ്കാനയിൽ ഒട്ടാകെയും നഷ്ടമായിട്ടില്ലെന്ന് ജയ പറയുന്നു. പാർട്ടികൾ ഉയർത്തിയ ജനകീയ പ്രശ്നങ്ങൾ അങ്ങിനെതന്നെ ശേഷിക്കുന്നു. എന്നാൽ, കൃത്യമായ ദിശാബോധമുള്ളവരും ആർജവമുളളവരുമായ നേതാക്കൾ ഉയർന്നുവന്നില്ലെങ്കിൽ ആ പ്രസക്തി അവശേഷിപ്പിച്ച് പാർട്ടികൾ മടങ്ങുമെന്നും മങ്ങിയ ചിരിയോടെ ജയ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.