'ഈ സംഭവം അങ്ങേയറ്റം ഭയാനകവും മനുഷ്യത്വരഹിതവുമാണ്'; തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വിജയ്
text_fieldsമുഖ്യമന്ത്രി വിജയ്
കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഈ സംഭവം അങ്ങേയറ്റം ഭയാനകമാണെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ കാർത്തിക് (33), ഇയാൾക്ക് ഒത്താശ ചെയ്തുകൊടുത്ത ആർ. മോഹൻ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കൊലപാതകക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
മെയ് 21-ന് വൈകുന്നേരം അഞ്ചുമണിയോടെ കോയമ്പത്തൂരിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയും അന്നു രാത്രി തന്നെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള കാർത്തിക് എന്നയാൾ കുട്ടിയെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇയാളെ ഒരു ഫ്ലാറ്റിൽ നിന്ന് പൊലീസ് പിടികൂടുകയുമായിരുന്നു.
ഈ സംഭവം അങ്ങേയറ്റം ഭയാനകവും മനുഷ്യത്വരഹിതവുമാണെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. ഇത്തരം ക്രൂരതകൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കുട്ടിയുടെ കുടുംബത്തിന് ആശ്വാസമേകാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഇത്തരം കടുംകൈകൾ ചെയ്യുന്നവർക്ക് നിയമത്തിന് മുന്നിൽ പരമാവധി ശിക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിന്റെ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ഫ്ലാറ്റിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കാർത്തിക്കിന് പരിക്ക് പറ്റിയിട്ടുണ്ട്. നിലവിൽ ഇയാൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജനമായ ഒരു തെങ്ങിൻതോപ്പിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കുറ്റകൃത്യത്തിന് സഹായിച്ച കൂട്ടുപ്രതി മോഹനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിച്ച് വിചാരണ വേഗത്തിലാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ഏഴു ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്‌നാട് ഡി.ജി.പിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

