എണ്ണയിലൊതുങ്ങില്ല ഈ സംഘർഷം...
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും എണ്ണ, പാചകവാതകം എന്നിവക്കപ്പുറം കൂടുതൽ മേഖലകളെ ബാധിക്കുമെന്ന് ഉറപ്പായി. ടെക്സ്റ്റൈൽ, ഖനനം, സ്റ്റീൽ നിർമാണം തുടങ്ങിയ മേഖലകൾക്കും യുദ്ധം തിരിച്ചടിയാകും. രാസവസ്തു മേഖലയിൽ ഇതിനകംതന്നെ പ്രത്യാഘാതം അനുഭവപ്പെട്ടുതുടങ്ങി. 73 കെമിക്കൽ ഉൽപന്നങ്ങളുടെ വില ഒരാഴ്ചക്കിടെ വർധിച്ചു. ചിലത് 60 ശതമാനത്തോളം ഉയർന്നു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ 50 ശതമാനത്തോളം പശ്ചിമേഷ്യയിൽനിന്നാണ്. എൽ.എൻ.ജിയുടെ വിഹിതം 50-55 ശതമാനം വരും. എഥിലീൻ ൈഗ്ലക്കോൾ, പോളിമർ, മെഥനോൾ എന്നിവക്കും ഈ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവയുടെ വില ഉയരുന്നത് ടെക്സ്റ്റൈൽ, പെയിന്റ് തുടങ്ങി ഡയപ്പർ വരെയുള്ള മേഖലകളെ ബാധിക്കും. പോളിഎഥിലീൻ, പോളിവിനൈൽ ക്ലോറൈഡ് (പി.വി.സി), പോളിസ്റ്റൈറിൻ തുടങ്ങിയ പ്ലാസ്റ്റിക്കുകൾ ഉൽപാദിപ്പിക്കുന്നതിനാവശ്യമായ എഥിലീനിെന്റ വില 35 ശതമാനത്തോളമാണ് ഉയർന്നത്. പശ, പെയിന്റ്, ഡയപ്പർ, സാനിറ്റഡി പാഡുകൾ, വസ്ത്രങ്ങൾ, ജലശുദ്ധീകരണത്തിനുള്ള രാസവസ്തുക്കൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്ന അക്രിലിക് ആസിഡിെന്റ വില 30 ശതമാനത്തോളം ഉയർന്നു.
പെട്രോകെമിക്കലുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് കൂടുതൽ പ്രതിസന്ധിയുണ്ടാവുക. വസ്ത്രനിർമാണത്തിനുള്ള മിക്ക രാസവസ്തുക്കളും ഡൈകളും നിർമിക്കാൻ പെട്രോകെമിക്കൽ അസംസ്കൃത വസ്തുക്കളെയാണ് ആശ്രയിക്കുന്നത്. ഇവയുടെ വില ഇതിനകംതന്നെ ഉയർന്നുകഴിഞ്ഞു. ടെക്സ്റ്റൈൽ വ്യവസായത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സിന്തറ്റിക് ഫൈബറായ പോളിസ്റ്ററിെന്റ വില 15 ശതമാനത്തോളം ഉയർന്നു. ഇനിയും വില ഉയരാനാണ് സാധ്യത. പാക്കേജിങ് ഉൽപന്നങ്ങൾക്കും വില ഉയർന്നുകഴിഞ്ഞു. വസ്ത്രനിർമാണ മേഖല പാക്കേജിങ്ങിന് കൂടുതൽ ആശ്രയിക്കുന്നത് പ്ലാസ്റ്റിക് അധിഷ്ഠിത ഉൽപന്നങ്ങളെയാണ്. ഇവയുടെ വില കുറഞ്ഞ കാലയളവിനുള്ളിൽ ഇരട്ടിയായി വർധിച്ചു.
ഇന്ധന വില ഉയർന്നത് ഖനന മേഖലക്കും തിരിച്ചടിയായി. ഉൽപാദന ചെലവ് ഉയരുന്നതാണ് ഈ മേഖലക്ക് പ്രതിസന്ധിയാകുന്നത്. എക്സ്കവേറ്റർ, ഡ്രില്ലിങ് മെഷീൻ, അയിര് കടത്തുന്നതിനുള്ള വാഹനങ്ങൾ എന്നിവക്കെല്ലാം ഇന്ധനം ആവശ്യമാണ്. വിതരണ ശൃംഖല തടസ്സപ്പെട്ടതിനാൽ ചൂളയിൽ ഉപയോഗിക്കുന്ന കൽക്കരി വരവ് നിലച്ചത് സ്റ്റീൽ ഉൽപാദന മേഖലക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

