'അവർ വൃക്ക പുറത്തെടുക്കും, കൊറോണ ഇഞ്ചക്ഷൻ നൽകി കൊല്ലും'; കോവിഡ് വന്നാലും ചികിത്സ തേടാത്ത യു.പി ഗ്രാമങ്ങൾ
text_fieldsഇന്ദർപാൽ പാസിയും കൂട്ടുകാരും (courtesy: theprint)
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽനിന്ന് 53 കിലോമീറ്റർ അകലെയുള്ള പ്രതാപുർ ഗ്രാമം. അവിടെയുള്ള കൊച്ചുകുടിലിന് മുന്നിൽ ഉച്ചതിരിഞ്ഞ സമയത്ത് കാർഷിക തൊഴിലാളികളായ സുഹൃത്തുക്കൾക്കൊപ്പം ചർച്ചയിലാണ് ഇന്ദർപാൽ പാസി എന്ന 45കാരൻ. കൊറോണയാണ് സംസാരവിഷയം. 'സമീപഗ്രാമത്തിലെ ഒാരോ വീട്ടിലും ഒരാൾക്കെങ്കിലും പനി ബാധിച്ചിട്ടുണ്ട്. പലരും മരിച്ചുവീണു' -പാസി തെൻറ സുഹൃത്തുക്കളോട് പറയുന്നു. അസുഖബാധിതനായാലും ആരും ആശുപത്രിയിൽ പോയി കോവിഡ് പരിശോധന നടത്തരുതെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറയുന്നുണ്ട്. 'ആശുപത്രിയിൽ അവർ കൊറോണ ഇഞ്ചക്ഷൻ നൽകുന്നുണ്ട്. അതുകാരണം ജനങ്ങൾ മരിച്ചുവീഴുകയാണ്' -പാസി തെൻറ നിലപാടിന് പിന്നിലെ രഹസ്യം വ്യക്തമാക്കി.
പാസിയും സുഹൃത്തുക്കളും മാത്രമല്ല, യു.പിയിലെ പലഗ്രാമങ്ങളിലെയും അവസ്ഥയിതാണ്. ആളുകളെ കൊല്ലുന്ന കൊറോണ ഇഞ്ചക്ഷൻ, മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചുനൽകാതിരിക്കൽ, ആശുപത്രിയിൽനിന്ന് രോഗികളുടെ വൃക്ക നീക്കുക, ആശുപത്രി മുറികളിൽ ഒറ്റക്ക് പൂട്ടിയിടുക തുടങ്ങിയ കിംവദന്തികൾ യു.പിയിലെ പലഗ്രാമങ്ങളിലും ഉയർന്നുകേൾക്കാം. ഇത്തരം പ്രചാരണങ്ങൾ ഗ്രാമീണരെ വൈദ്യസഹായം തേടുന്നതിൽനിന്ന് അകറ്റുകയാണെന്ന് 'ദെ പ്രിൻറ്' റിപ്പോർട്ട് ചെയ്യുന്നു.
ഗൊരഖ്പുർ, അലഹബാദ്, ഫത്തേപുർ, കൗശമ്പി തുടങ്ങിയ ജില്ലകളിലെല്ലാം സമാന ചിന്താഗതിക്കാരായ ഗ്രാമീണരെ കാണാം. ആശുപത്രിയിലെ പൂട്ടിയിടൽ, കോവിഡ് ടെസ്റ്റിന് വിധേയമാകൽ എന്നിവേയക്കാൾ നല്ലത് സ്വന്തം വീട്ടിൽ തന്നെ മരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇത്തരം ആശങ്കകൾ കാരണം ഗ്രാമവാസികൾ ഗുരുതരാവസ്ഥയിലാകുമ്പോൾ മാത്രമേ വൈദ്യസഹായം തേടുന്നുള്ളൂവെന്ന് കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിലെ ഡോക്ടർമാർ സമ്മതിക്കുന്നു. ആ സമയത്ത് വളരെ കുറച്ചുപേരെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നുള്ളൂ.
അതേസമയം, സർക്കാർ സ്ഥിതിഗതികൾ നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരുടെയും (ആശ) സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളുടെയും സഹായത്തോടെ അവബോധം വളർത്തുകയാണെന്നും യു.പിയിലെ മന്ത്രിയും സർക്കാർ വക്താവുമായ സിദ്ധാർത്ഥ് നാഥ് സിംഗ് പറയുന്നു.
സതി ലാൽ
'അവർ ഞങ്ങളുടെ വൃക്ക പുറത്തെടുക്കും'
'ഞങ്ങളുടെ ഗ്രാമത്തിൽ, ഓരോ വീട്ടിലും രണ്ട്-മൂന്ന് ആളുകൾ രോഗികളാണ്. അവർ വീട്ടിൽ തന്നെയാണ്. കോവിഡ് പരിശോധനക്കായി ആരും സി.എച്ച്.സിയിലേക്ക് പോയിട്ടില്ല' -ഫത്തേപുർ ജില്ലയിലെ ഖഖ്രെരു ഗ്രാമത്തിലെ കർഷകനായ സതി ലാൽ പറഞ്ഞു. കോവിഡ് ലക്ഷണങ്ങളായ പനി, ശ്വാസതടസ്സം എന്നിവ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ പോലും പരിശോധന നടത്താൻ ഭയപ്പെടുന്നുവെന്ന് ലല്ലാപൂർ ഗ്രാമത്തിലെ സ്കൂൾ മുൻ പ്രിൻസിപ്പൽ വൻസിധർ ദ്വിവേദി സമ്മതിച്ചു.
'കോവിഡ് ബാധിച്ച് ആശുപത്രിയിൽ മരിച്ചാൽ അവരുടെ മൃതദേഹം തിരികെ ലഭിക്കില്ലെന്ന് ഇവിടത്തെ ആളുകൾ ഭയപ്പെടുന്നു. അന്ത്യകർമങ്ങൾ പോലും നടത്താൻ ആരും വരില്ല. ഇതോടൊപ്പം കോവിഡ് ഫലം പോസിറ്റീവാണെങ്കിൽ തങ്കളുടെ വൃക്ക പുറത്തെടുക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്' -ദ്വിവേദി വ്യക്തമാക്കുന്നു.
വൻസിധർ ദ്വിവേദി
വൃക്ക നഷ്ടപ്പെടുമെന്ന ഭയം വിചിത്രമാണെന്നാണ് ശങ്കർഗഢ് ബ്ലോക്കിലെ സി.എച്ച്.സിയുടെ ചുമതലയുള്ള ഡോ. ശൈലേന്ദ്ര കുമാർ സിംഗ് പറയുന്നത്. അതേസമയം, ഇൗ ഭയം ഗ്രാമീണരെ വൈദ്യസഹായം തേടുന്നതിൽ നിന്ന് തടയുന്നുവെന്നത് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പനി, ചുമ, ജലദോഷം എന്നിവ ഉണ്ടെങ്കിൽ പരിശോധനക്ക് വിധേയരാകാനും ആളുകളോട് പറയാനായി സി.എച്ച്സി ആശ പ്രവർത്തകരെ അയക്കുന്നുണ്ട്. എന്നാൽ, അവസ്ഥ ഗുരുതരമാകുമ്പോൾ മാത്രമേ ഗ്രാമവാസികൾ സി.എച്ച്.സിയിലേക്ക് വരുന്നുള്ളൂ. അപ്പോഴേക്കും ഞങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല. ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവെന്നും ശൈലേന്ദ്ര കുമാർ സിംഗ് കൂട്ടിച്ചേർത്തു.
ഗ്രാമങ്ങളിലുടനീളമുള്ള സി.എച്ച്.സികൾ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ, മിക്കയിടത്തും ആൻറിജൻ പരിശോധനകളാണ്. ഇത് അണുബാധ കണ്ടെത്താൻ അത്ര ഫലപ്രദമല്ല. ആർ.ടി.പി.സി.ആർ പരിശോധനകൾ വളരെ പരിമിതമായ രീതിയിലാണ് നടക്കുന്നതെന്ന് വിവിധ ആശുപത്രിയിലെ ജീവനക്കാർ സമ്മതിക്കുന്നു. ആർ.ടി.പി.സി.ആർ സാമ്പിളുകൾ ശേഖരിച്ച് ജില്ല ആശുപത്രികളിലേക്ക് അയക്കണം. തുടർന്ന് ഫലം ലഭിക്കാൻ അഞ്ച്-ആറ് ദിവസമെടുക്കുമെന്നും ശങ്കർഗഢ് സി.എച്ച്.സിയിലെ ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു.
അതേസമയം, ഗ്രാമവാസികളിൽ വൈദ്യസഹായം തേടാൻ ആഗ്രഹിക്കുന്നവർ പോലും സംസ്ഥാനത്തെ സൗകര്യങ്ങളുടെ കാര്യത്തിൽ അതൃപ്തരാണ്. 'സാമൂഹിക-പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ യാതൊരു സംവിധാനവുമില്ല. നിങ്ങൾ അവിടെ പോയി പരിശോധിക്കുക. മരുന്നോ ഓക്സിജനോ ഇല്ല' -ഫത്തേപുർ ജില്ലയിലെ ലോഹർപൂർ ഗ്രാമത്തിൽ ഇഷ്ടിക ചൂള നടത്തുന്ന വിനോദ് കുമാർ ത്രിപാഠി പറഞ്ഞു.
വിനോദ് കുമാർ ത്രിപാഠി
പനി ബാധിച്ച് ബ്ലോക്കിലെ സമീപ ഗ്രാമങ്ങളിൽ ആളുകൾ മരിക്കുന്നുണ്ടെന്ന് ഖഖ്രെരു സി.എച്ച്.സിയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. എന്നാൽ ഒൗദ്യോഗിക മെഡിക്കൽ രേഖകളില്ലാത്തതിനാൽ മരണകാരണം ഉറപ്പിക്കാൻ പ്രയാസമാണ്.
കൗശമ്പി ജില്ലയിലെ മഞ്‌ജൻപൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ദീപക് സേത്ത് തെൻറ നാലു പതിറ്റാണ്ടിലേറെ നീണ്ട മെഡിക്കൽ ജീവിതത്തിൽ ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്ന് പറയുന്നു. 'മിക്കവരും ശ്വാസതടസ്സത്തോടെയാണ് ഇവിടെ വരുന്നത്. ഞങ്ങൾ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷെ, മിക്ക കേസുകളിലും അത് അസാധ്യമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഞങ്ങളുടെ ആശുപത്രിയിൽ 10 മരണങ്ങളുണ്ടായി" -അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികളെ ചികിത്സിക്കാൻ എൽ2 സൗകര്യങ്ങളോടെ മഞ്‌ജൻപൂർ ജില്ല ആശുപത്രിയെ മാറ്റിയിട്ടുണ്ട്. ഇവിടെ ഓക്സിജൻ പിന്തുണ ആവശ്യമുള്ളവരെ എടുക്കാൻ കഴിയും. 70ഓളം കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഇപ്പോൾ അതെല്ലാം നിറഞ്ഞിരിക്കുന്നുവെന്നും ഡോ. ദീപക് സേത്ത് കൂട്ടിച്ചേർത്തു.
ഡോ. ദീപക് സേത്ത്
ഗ്രാമപ്രദേശങ്ങളിൽ കോവിഡിെൻറ വ്യാപനം പരിശോധിക്കാൻ ഉൗർജ്ജസ്വലവും അടിയന്തിരവുമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിെൻറ ആവശ്യകത സി.എച്ച്.സികളിലെയും ജില്ല ഭരണകൂടത്തിലെയും ഡോക്ടർമാർ തന്നെ സമ്മതിക്കുന്നു. പ്രയാഗ്രാജ് നഗരത്തിലൊഴികെ തിരക്കേറിയ റൗണ്ട് എബൗട്ടുകളിൽ ജില്ലാ ഭരണകൂടം കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്തെല്ലാം ചെയ്യണം, ചെയ്യരുത്, കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നതിെൻറ ശിക്ഷ എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പ്രയാഗ്രാജിലും പരിസരങ്ങളിലുമുള്ള ഗ്രാമങ്ങളിലോ അടുത്തുള്ള മറ്റ് ജില്ലകളിലോ അത്തരം ഒരു സംവിധാനവും മാധ്യമപ്രവർത്തകർക്ക് കാണാൻ സാധിച്ചില്ല.
അതേസമയം, ഗ്രാമങ്ങൾ അവഗണിക്കപ്പെടുന്നുണ്ടെന്ന കാര്യം അധികൃതർ നിഷേധിക്കുകയാണ്. ഗ്രാമങ്ങളിൽ ബോധവത്കരണ പരിപാടികളൊന്നും നടത്തുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് പ്രയാഗ്രാജ് ജില്ല മജിസ്‌ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമി പറഞ്ഞു. അസുഖമുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളോട് പറയാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ട്. ഗ്രാമങ്ങളിൽ കോവിഡ് മഹാമാരിയെ കുറിച്ച് ബോധത്കരണ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
'പകർച്ചവ്യാധി നിയന്ത്രിക്കാൻ എല്ലാവരും പ്രവർത്തിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ മഹാമാരിയെക്കുറിച്ച് അവബോധം വളർത്താൻ പ്രചാരണ പരിപാടികൾക്കായി വീടുതോറും ആശാ പ്രവർത്തകരെയും വനിതാ സ്വാശ്രയ ഗ്രൂപ്പുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്' -മന്ത്രിയും സർക്കാർ വക്താവുമായ സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.
എന്നാൽ, ഇൗ ശ്രമങ്ങൾ ഒന്നും പര്യാപ്തമല്ലെന്നാണ് ഗ്രാമവാസികളുടെ നിലപാട്. 'ഗ്രാമങ്ങളിലെ സി.എച്ച്.സികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതിനാൽ ഗുരുതരമായ രോഗികളെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല. ആശുപത്രികളിൽ നിരവധി പേർ മരിക്കുന്നു. ഗ്രാമവാസികൾക്കിടയിൽ വളരെയധികം ഭയമുണ്ട്. പക്ഷെ, സർക്കാറിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെയോ തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും നേതാവിനെയോ കാണാനില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ അവർ ഞങ്ങളോടൊപ്പം നിൽക്കേണ്ടതല്ലേ? -ലല്ലാപൂർ ഗ്രാമത്തിലെ വൻസിധർ ദ്വിവേദി പരിതപിക്കുന്നു.
കടപ്പാട്: ദെ പ്രിൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

