‘അവർക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ട്, ടി.വി.കെയെക്കുറിച്ച് ഭയമില്ല’; ഡി.എം.കെ സഖ്യകക്ഷികൾ വിജയിയെ പിന്തുണക്കുന്നതിൽ കനിമൊഴി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെയുടെ സഖ്യകക്ഷികൾ നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ ടി.വി.കെയെ പിന്തുണക്കുന്നതിൽ പ്രതികരണവുമായി ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി. എന്താണോ ശരിയെന്ന് തോന്നുന്നത് അത് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ടെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. ഡി.എം.കെയുടെ സഖ്യകക്ഷിയായ കോൺഗ്രസ് ടി.വി.കെക്കെ് പിന്തുണ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദേശീയമാധ്യമമായ എൻ.ഡി.ടി.വിയോട് കനിമൊഴിയുടെ പ്രതികരണം.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെങ്കിലും ടി.വി.കെക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പിന്തുണയുമായി രംഗത്തെത്തിയത്. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് അകറ്റിനിർത്തണമെന്ന നിബന്ധനയോടെയാണ് ടി.വി.കെക്ക് കോൺഗ്രസ് പിന്തുണ നൽകുന്നത്. ഡി.എം.കെയുടെ മറ്റ് സഖ്യകക്ഷികളായ വിടുതലൈ ചിരുതൈഗൽ കക്ഷി, സി.പി.ഐ, സി.പി.എം എന്നിവയെയും വിജയ് പിന്തുണ തേടി സമീപിച്ചിട്ടുണ്ട്.
‘നമ്മൾ ഒരുമിച്ച് നിരവധി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. ഇന്ന് നമ്മൾ ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പിൽ തോറ്റു. ഓരോ പാർട്ടിക്കും തങ്ങൾക്ക് എന്താണ് ശരിയെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു. മറ്റുള്ളവരെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല, പക്ഷേ തീർച്ചയായും നമ്മൾ പോരാട്ടം തുടരും’ - കനിമൊഴി പറഞ്ഞു. സഖ്യകക്ഷികളെ ഒരുമിച്ച് നിർത്തേണ്ടതിന്റെ പ്രധാന്യം ഡി.എം.കെ അധ്യക്ഷനായ എം.കെ. സ്റ്റാലിൻ എപ്പോഴും വളരെ വ്യക്തമായി പറയാറുണ്ടെന്നും അതൊരു പ്രത്യശാസ്ത്ര സംഖ്യമായിരുന്നുവെന്നും കനിമൊഴി പറഞ്ഞു.
ഡി.എം.കെയെപ്പോലെ ഒരു മതേതര പാർട്ടിയായി ടി.വി.കെ വരുന്നതിൽ ഭയമില്ല. തമിഴ്‌നാട്ടിൽ ഇതുപോലുള്ള പാർട്ടികൾ ഉണ്ടെന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നു. ജനങ്ങൾ ആഗ്രഹിക്കുന്ന സർക്കാറിനെ ടി.വി.കെ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിജയ് യെ അഭിനന്ദിച്ച് കനിമൊഴി പറഞ്ഞു. കൂടാതെ നിരവധി വിജയങ്ങളും തോൽവികളും കണ്ട ഡി.എം.കെക്ക് എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാന തെരഞ്ഞെടുപ്പിലെ ഡി.എം.കെയുടെ പ്രകടനത്തെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും കനിമൊഴി കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ 234 സീറ്റുകളിൽ 59 സീറ്റുകളാണ് ഡി.എം.കെക്ക് നേടാനായത്. കൊളത്തൂരിൽ എം.കെ. സ്റ്റാലിൻ പരാജയപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

