പ്രധാനമന്ത്രിക്കുള്ളതുപോലെ അവർക്കും തുല്യാവകാശം; 200 അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയെന്ന് അമിത് ഷാ
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ഡെറാഡൂൺ: പൗരത്വ ഭേദഗതി നിയമപ്രകാരം (സി.എ.എ) പാകിസ്താനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള 200 അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഉത്തരാഖണ്ഡിൽ നടന്ന 'ജൻ-ജൻ കി സർക്കാർ: ചാർ സാൽ ബെമിസാൽ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് വന്ന ഹിന്ദു അഭയാർഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതുപോലെതന്നെ തുല്യാവകാശം നമ്മുടെ രാജ്യത്തുണ്ട്' അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചപ്പോൾ എതിർത്ത പാർട്ടികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ തുടങ്ങിയ പാർട്ടികളുടെ പേരെടുത്തു പറഞ്ഞാണ് ഷാ വിമർശമുന്നയിച്ചത്. എത്ര പ്രതിഷേധമുണ്ടായാലും അർഹരായ അഭയാർഥികൾക്ക് പൗരത്വം നൽകുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് രാഹുൽ ഗാന്ധിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
"രാഹുൽ ഗാന്ധി, മമത പോലെയുള്ളവരും മറ്റു പാർട്ടികളും എത്ര കണ്ട് ഈ നിയമത്തെ എതിർത്താലും ജനങ്ങൾക്ക് പൗരത്വം നൽകും" -എന്നാണ് അമിത് ഷാ പരിപാടിക്കിടെ പ്രതികരിച്ചത്.
ഇന്ത്യയുടെ നിയമസംവിധാനത്തിൽനിന്ന് ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ പൂർണമായും ഒഴിവാക്കി പകരം ഭാരതീയ ന്യായ സംഹിത പൂർണമായും നടപ്പാക്കുമെന്നും 2028 ഓടെ ഇത് പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

