പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ അധിക നിയന്ത്രണമില്ല
text_fieldsന്യൂഡൽഹി: മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങി ഉയർന്ന ഔദ്യോഗിക പദവികളിലിരിക്കുന്നവർക്ക് ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ അധിക നിയന്ത്രണം ഏർപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. സർക്കാറിനെ സംരക്ഷിച്ചോ സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ടോ ഒരു മന്ത്രി നടത്തുന്ന പ്രസ്താവന സർക്കാറിന്റേതായി കണക്കാക്കാനാവില്ലെന്ന് അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവർ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പദവിയിൽ മന്ത്രി നടത്തുന്ന പ്രസ്താവന സർക്കാറിന്റേതായി കണക്കാക്കാമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പ്രത്യേകം എഴുതിയ വിധിപ്രസ്താവത്തിൽ അഭിപ്രായപ്പെട്ടു. അതേ സമയം സർക്കാറിന്റെ നിലപാട് അതല്ലെങ്കിൽ അത് വ്യക്തിപരമായി പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
‘പെമ്പിളൈ ഒരുമൈ’ക്കെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസ്താവനക്കും ബുലന്ദ്ശഹർ ബലാത്സംഗം രാഷ്ട്രീയ ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ലെന്ന സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാന്റെ പ്രസ്താവനക്കും എതിരെ സമർപ്പിച്ച ഹരജികളിലാണ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ‘പെമ്പിളൈ ഒരുമൈ’യെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ മുൻമന്ത്രി മണിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം കേരള ഹൈകോടതി തള്ളിയതിനെതിരെ ജോസഫ് ഷൈൻ, ജോർജ് മറ്റക്കുളം എന്നിവരായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.
മന്ത്രിമാർ നടത്തുന്ന ഇത്തരം പ്രസ്താവനകൾ സർക്കാറിന്റേതായി ജനം കണക്കാക്കുമെന്നും അതിനാൽ ഇത്തരം പദവികളിലിരിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ആവശ്യമാണെന്നും ഹരജിക്കാരനായ ജോർജ് മറ്റക്കുളത്തിന് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് മാരാർ വാദിച്ചിരുന്നു. തുടർന്ന് എം.എം മണി ഭരണഘടനാ പദവി വഹിക്കുന്നതിനാൽ ഭരണഘടനാബെഞ്ച് വിഷയം പരിശോധിക്കണമെന്ന് വ്യക്തമാക്കി 2017ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഅ്സംഖാനെതിരായ ഹരജിക്കൊപ്പം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. തുടർന്ന് കേസിൽ അമിക്കസ് ക്യുറിമാരാക്കിയ ഫാലി എസ്. നരിമാൻ, ഹരീഷ് സാൽവെ എന്നിവർ നിർണയിച്ച ഭരണഘടനാപരമായ വിഷയങ്ങൾക്കാണ് അഞ്ചു വർഷത്തിന് ശേഷം സുപ്രീംകോടതി ഉത്തരം നൽകിയത്.
മറ്റു മൗലികാവകാശ ലംഘനങ്ങൾ ഉയർത്തിക്കാണിച്ചോ, പരസ്പരം വിപരീതമായ രണ്ട് മൗലികാവകാശങ്ങൾ കാണിച്ചോ ഭരണഘടന അനുഛേദം19(2)ൽ കാണാത്ത അധിക നിയന്ത്രണങ്ങൾ ഭരണഘടന അനുഛേദം19(1)ന് ചുമത്താനാവില്ല എന്ന് അഞ്ചംഗ ബെഞ്ച് ഐകകണ്ഠ്യേന വിധിച്ചു. പൗരന്മാരുടെ അവകാശവുമായി ബന്ധപ്പെടാത്ത ഒരു മന്ത്രിയുടെ പ്രസ്താവന ഭരണഘടനാപരമായ കർത്തവ്യ ലംഘനമായി കണക്കാക്കാനാവില്ല. എന്നാൽ, ഈ പ്രസ്താവന ഒരു കുറ്റകൃത്യത്തിലേക്ക് നയിക്കുന്നുണ്ടെങ്കിൽ ഭരണഘടനാപരമായ കർത്തവ്യലംഘനമായി കണക്കാക്കാം. അതുപോലെ പൗരന്റെ അവകാശത്തിന് വിരുദ്ധമായി ഒരു മന്ത്രിയുടെ കേവലമൊരു പ്രസ്താവന ഭരണഘടനാപരമായ അപരാധമല്ല. എന്നാൽ, ആ പ്രസ്താവനയുടെ പ്രത്യാഘാതമായി ഏതെങ്കിലുമൊരു വ്യക്തിക്ക് പരിക്കോ നഷ്ടമോ ഉണ്ടായാൽ അത് ഭരണഘടനാപരമായ അപരാധമാണ്.
പാർട്ടികൾക്ക് മന്ത്രിമാരുടെ പ്രസംഗങ്ങൾ നിയന്ത്രിക്കാം
പാർട്ടികൾക്ക് തങ്ങളുടെ മന്ത്രിമാരുടെ പ്രസംഗങ്ങൾ പെരുമാറ്റച്ചട്ടങ്ങളിലൂടെ നിയന്ത്രിക്കാമെന്ന് ജസ്റ്റിസ് നാഗരത്ന തന്റെ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പൊതുപ്രവർത്തകർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കിരയാകുന്നവർക്ക് പരിഹാരംതേടി കോടതികളെ സമീപിക്കാം. അതേസമയം, ഉയർന്ന ഔദ്യോഗിക പദവികളിലിരിക്കുന്നവരുടെ ഇത്തരം പ്രസ്താവനകൾ തടയുന്നതിന് കോടതിയല്ല, പാർലമെന്റാണ് മാർഗനിർദേശങ്ങൾ തയാറാക്കേണ്ടത് എന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.