ഐ.എൻ.എസ് വിക്രാന്തിലെ മോഷണം: പ്രതികൾക്ക് തടവ്
text_fields(File Photo)
കൊച്ചി: ഐ.എൻ.എസ് വിക്രാന്തിന്റെ നിർമാണജോലികൾ കൊച്ചി കപ്പൽശാലയിൽ നടക്കുന്നതിനിടെ അതിനുള്ളിൽനിന്ന് കമ്പ്യൂട്ടർ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി ബിഹാർ മംഗൂർ സ്വദേശി സുമിത്കുമാർ സിങ് (25), രണ്ടാം പ്രതി രാജസ്ഥാൻ ഹനുമന്ത്നഗർ സ്വദേശി ദയാറാം (24) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷിച്ചത്. ഇരുവരും കുറ്റം സമ്മതിച്ചതോടെ കോടതി വിചാരണ നടപടികളിലേക്ക് കടക്കാതെ ശിക്ഷ വിധിക്കുകയായിരുന്നു.
ഒന്നാം പ്രതിക്ക് അഞ്ചുവർഷം തടവും 1.70 ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് മൂന്നുവർഷം തടവും 1.70 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് പ്രതികൾക്കും വിവിധ കുറ്റങ്ങളിലായി യഥാക്രമം 16, 14 വർഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ചും മൂന്നും വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതി നിർദേശം.
കൊച്ചി കപ്പൽശാലയിൽ നിർമിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്. കപ്പലിന്റെ പെയിൻറിങ് ജോലികൾ ഏറ്റെടുത്ത സ്വകാര്യ കരാറുകാരന്റെ തൊഴിലാളികളാണ് ഇരുവരും.
മുന്നറിയിപ്പില്ലാതെ ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യം മൂലമാണ് കപ്പലിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും മറ്റ് യന്ത്രഭാഗങ്ങളും മോഷ്ടിച്ചതെന്നാണ് കണ്ടെത്തൽ. 2019 സെപ്റ്റംബറിലായിരുന്നു മോഷണം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

