'ഇയാളുടെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ അവാർഡുകളുണ്ട്, 28 വയസിലും വിദ്യാർഥിയോ?'- കങ്കണ റണാവത്ത്
text_fieldsകങ്കണ റണാവത്ത്
ഡൽഹി: വിദ്യാർഥി സമരങ്ങളെയും 'കോക്ക്റോച്ച് ജനതാ പാർട്ടി' വക്താവ് സൗരവ് ദാസിനെയും വിമർശിച്ചുകൊണ്ട് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രംഗത്ത്. കങ്കണയുടെ പ്രസ്താവനകളെ സ്വന്തം പാർട്ടി പോലും കാര്യമായി എടുക്കുന്നില്ലെന്നും യുവതലമുറ അവരെ ഗൗനിക്കുന്നില്ലെന്നും സൗരവ് ദാസ് വിമർശിച്ചിരുന്നു. ഈ പരാമർശത്തിനാണ് കങ്കണ സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകിയിരിക്കുന്നത്. തന്നെ ജോലിയില്ലാത്തവളും മൂല്യമില്ലാത്തവളുമെന്നാണ് സൗരവ് വിശേഷിപ്പിച്ചതെന്ന് കങ്കണ തിരിച്ചടിച്ചു.'ഈ വ്യക്തിക്ക് ഇപ്പോൾ 28 വയസ്സാണ് പ്രായം. ഇയാൾ എങ്ങനെയാണ് ഒരു വിദ്യാർഥിയാണെന്ന് അവകാശപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല' - കങ്കണ റണാവത്ത് പറയുന്നു.
ഒരു രാഷ്ട്രീയക്കാരി എന്ന നിലയിൽ താൻ കഴിഞ്ഞ രണ്ട് വർഷമായി രാഷ്ട്രീയത്തിലുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി പൊതുജീവിതത്തിലുണ്ടെന്നും കങ്കണ വ്യക്തമാക്കി. 'ഇയാളുടെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ഉണ്ടായിരുന്നു. പുതിയ പാർലമെന്റേറിയൻ എന്ന നിലയിൽ ഞാൻ തുടക്കത്തിൽ ജോലികളുടെ തിരക്കിൽ അൽപ്പം ബുദ്ധിമുട്ടിയിരുന്നു. കാരണം ഞാൻ ഒരു ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയും സംരംഭകയുമാണ്. എന്നാൽ ഒരു പണിയും ഇല്ലാത്തവർക്ക് എക്കാലത്തും തിരക്കുള്ള വ്യക്തിയുടെ ജീവിതം മനസ്സിലാക്കാൻ കഴിയില്ല' - അവർ കൂട്ടിച്ചേർത്തു.
വിദ്യാർഥി സമരങ്ങളെയും സി.ജെ.പി നേതാക്കളെയും കങ്കണ നിരന്തരം വിമർശിച്ചിരുന്നു. രാജ്യത്തിനും ഭരണ നേതൃത്വത്തിനുമെതിരെ പരസ്യമായി അധിക്ഷേപ ഭാഷ ഉപയോഗിക്കുന്നവർ തിരിച്ചടികളും കേൾക്കാൻ തയ്യാറാകണമെന്ന് കങ്കണ തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. തെരുവിൽ മോശം റീലുകൾ ചെയ്ത് പ്രതിഷേധിക്കുന്നവർ തങ്ങൾക്കെതിരെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും നേരിടാൻ തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, കങ്കണയെ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പോലും കാര്യമായി പരിഗണിക്കുന്നില്ലെന്നും ജെൻസി തലമുറ അവരുടെ നിലപാടുകളെ തള്ളിക്കളയുകയാണെന്നും സൗരവ് ദാസ് പറഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കൾ സംസാരിക്കുമ്പോൾ അന്തസ്സ് നിലനിർത്തണമെന്നും കങ്കണയുടെ വാക്കുകൾ അവരുടെ നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള വാക്പോര് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. വിദ്യാർഥി പ്രക്ഷോഭങ്ങളെയും രാഷ്‌ട്രീയ നേതാക്കളുടെ പ്രതികരണങ്ങളെയും മുൻനിർത്തി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയതോതിലുള്ള ചർച്ചകളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

