'ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യം, വോട്ടവകാശം മൗലികാവകാശമാക്കണം'; വീണ്ടും ആവശ്യവുമായി കോൺഗ്രസ്
text_fieldsജയറാം രമേശ്
ന്യൂഡൽഹി: വോട്ടവകാശത്തിന് മൗലികാവകാശ പദവി നൽകണമെന്ന ശക്തമായ ആവശ്യവുമായി കോൺഗ്രസ് വീണ്ടും രംഗത്ത്. നിലവിൽ നിയമപരമായ അവകാശമായി മാത്രം തുടരുന്ന വോട്ടവകാശത്തെ ഭരണഘടനാപരമായ മൗലികാവകാശമായി ഉയർത്തണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ പക്ഷപാതപരമായ ഇടപെടലുകളെയും, പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിലൂടെ വോട്ടർമാർ നേരിടുന്ന അടിച്ചമർത്തലുകളെയും പ്രതിരോധിക്കാൻ ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും താല്പര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച രമേശ്, ജനാധിപത്യത്തെ രക്ഷിക്കാൻ വോട്ടവകാശത്തിന് ഏറ്റവും ഉയർന്ന തലത്തിലുള്ള ജുഡീഷ്യൽ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, ഭരണഘടനാ നിർമ്മാണ സഭയിൽ സർദാർ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയിൽ ഇത് സംബന്ധിച്ച വിപുലമായ ചർച്ചകൾ നടന്നിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. അന്ന് ഡോ. ബി.ആർ. അംബേദ്കറും ബാബു ജഗ്ജീവൻ റാമും വോട്ടവകാശം മൗലികാവകാശമാക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. എന്നാൽ അന്ന് ഭരണഘടനയിൽ സാർവത്രിക മുതിർന്നവർക്കുള്ള വോട്ടവകാശം നൽകിയാൽ മതിയെന്ന നിലപാടാണ് സർദാർ പട്ടേൽ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.
അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയും ജയറാം രമേശ് ഇതിനായി ചൂണ്ടിക്കാട്ടി. നിശ്ചിത നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് രണ്ടംഗ ബെഞ്ച് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിന്റെ കാതലായ വോട്ടവകാശത്തിന് എന്തുകൊണ്ട് ഇത്തരം പദവി ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ, 2023-ൽ അനൂപ് ബരൻവാൾ - യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ജസ്റ്റിസ് അജയ് റസ്തോഗി വിയോജിച്ച അഭിപ്രായത്തിലൂടെ വോട്ടവകാശത്തെ മൗലികാവകാശമായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയാനും, നോട്ട ഉപയോഗിക്കാനും വോട്ടർമാർക്കുള്ള അവകാശം ഇതിനകം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, ഈ അവകാശങ്ങളുടെയെല്ലാം അടിസ്ഥാനമായ വോട്ട് ചെയ്യാനുള്ള അവകാശം മാത്രം നിയമപരമായ അവകാശമായി തുടരുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതിയുടെ കൂടുതൽ ജാഗ്രത ഉറപ്പാക്കാനും, വോട്ടർമാരെ ഏകപക്ഷീയമായി അയോഗ്യരാക്കുന്ന നടപടികൾ തടയാനും ഈ മാറ്റം സഹായിക്കും. നടപ്പാതയിലൂടെ നടക്കാനുള്ള അവകാശത്തിന് മോട്ടോർ വാഹനങ്ങളേക്കാൾ മുൻഗണന നൽകണമെന്ന കോടതി വിധി മാതൃകയാക്കി, വോട്ടവകാശത്തെ മൗലികാവകാശമായി പ്രഖ്യാപിച്ച് ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ സുദൃഢമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

