"പ്രധാനമന്ത്രി നൂറ് ശതമാനവും ട്രംപിന്റെ നിയന്ത്രണത്തിലാണ്. പാർലമെന്റിൽ അമേരിക്കയുടെ പേരുപോലും പരാമർശിക്കാൻ തയാറായില്ല"; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
text_fieldsവഡോദര: പശ്ചിമേഷ്യൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ അമേരിക്കയെക്കുറിച്ച് പ്രസ്താവിക്കാത്തത് ബോധപൂർവമാണെന്നും നരേന്ദ്ര മോദി 100 ശതമാനവും ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വഡോദരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷവിമർശം ഉന്നയിച്ചത്.
പാർലമെന്റിൽ 25 മിനിറ്റ് സംസാരിച്ചിട്ടും യു.എസിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാൻ പ്രധാനമന്ത്രി തയാറായില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. "ഒരു സംവാദത്തിന് പോലും പ്രധാനമന്ത്രി പേടിക്കുകയാണ്. പൂർണമായും വിട്ടുവീഴ്ചകൾക്ക് വഴങ്ങിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. അമേരിക്കക്കെതിരെ ഒന്നും പറയാൻ അദ്ദേഹത്തിന് സാധിക്കില്ല, കാരണം അദ്ദേഹം നൂറുശതമാനം ട്രംപിന്റെ നിയന്ത്രണത്തിലാണ്" രാഹുൽ പരിഹസിച്ചു.
ഇന്ത്യയിൽ ചെറുകിട കർഷകർ കൈകൊണ്ട് അധ്വാനിക്കുമ്പോൾ അമേരിക്കയിൽ വൻകിട യന്ത്രവൽകൃത കൃഷിയാണ് നടക്കുന്നത്. അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ ഇവിടുത്തെ കർഷകർ പട്ടിണിയിലാകും. അമേരിക്കയുമായി നടത്തുന്ന ഇടക്കാല വ്യാപാര കരാറുകൾ ഇന്ത്യയിലെ കർഷകസമൂഹത്തെ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ആദിവാസികളെ 'കാട്ടുവാസി' എന്ന് വിളിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി നിലപാടിനെയും അദ്ദേഹം നിശിദമായി വിമർശിച്ചു. "ഈ മണ്ണിന്റെ യഥാർഥ അവകാശികൾ" എന്നാണ് ആദിവാസി എന്നന്റെ അർഥമെന്നും, എന്നാൽ കാട്ടുവാസി എന്ന പ്രയോഗത്തിലൂടെ അവരെ കേവലം കാട്ടിൽ താമസിക്കുന്നവർ മാത്രമായി ചുരുക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ബിർസ മുണ്ടയെപ്പോലുള്ള പോരാളികളെ ബി.ജെ.പി പ്രത്യക്ഷത്തിൽ വണങ്ങുന്നുണ്ടെങ്കിലും അവരുടെ പോരാട്ടമൂല്യങ്ങളെ തകർക്കുകയാണ്..
അമേരിക്ക-ഇറാൻ യുദ്ധ വിഷയത്തിൽ പാർലമെന്റിൽ ആദ്യമായാണ് പ്രധാനമന്ത്രി തിങ്കളാഴ്ച സംസാരിച്ചത്. ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ക്രൂഡ് ഓയിൽ, വളം എന്നിവയുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്നും മോദി ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

