സുപ്രീംകോടതി നിരീക്ഷണങ്ങൾ ബംഗാൾ ഗവർണർക്കെതിരല്ലെന്ന്; വിശദീകരണവുമായി ഗവർണറുടെ അഭിഭാഷകൻ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സർവകലാശാലകളിൽ ‘ഇടക്കാല വൈസ് ചാൻസലർ’ നിയമനത്തിൽ സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങൾ ചാൻസലർ എന്ന നിലക്ക് ഗവർണർ സി.വി ആനന്ദ ബോസിനെതിരാണെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമാണെന്ന് അഭിഭാഷകൻ.
ചാൻസലർ നടത്തിയ ‘ഇടക്കാല വൈസ്ചാൻസലർ’ നിയമനം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സുപ്രീം കോടതിക്ക് അപേക്ഷ നൽകാമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചതെന്നും ചാൻസലർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ ഡി.എസ്. നായിഡു വാർത്താ കുറിപ്പിൽ അറിയിച്ചു. ഗവർണറുടെ നിലപാട് ശരിവെച്ച കൽക്കട്ട ഹൈകോടതി ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇടക്കാല വൈസ് ചാൻസലർമാർ ഭരണതീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ലെന്നും നായിഡു തുടർന്നു.
റഗുലർ വി.സിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ എല്ലാ കക്ഷികളോടും അവരുടെ നോമിനികളുടെ പുതുക്കിയ പട്ടിക നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അത് പരിഷ്കരിക്കണമെങ്കിൽ നിർദേശങ്ങൾ നൽകാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പറഞ്ഞതെല്ലാം ചാൻസലർക്ക് എതിരായ പരാമർശങ്ങളാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

