തമിഴ്‌നാട് സഭാ സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ആദ്യമായി ദേശീയഗാനം ആലപിച്ചു; ഇത് പുതുയുഗപ്പിറവിയെന്ന് ഗവർണർ
text_fieldsചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ കീഴ്വഴക്കങ്ങളിൽ നിർണായക മാറ്റങ്ങളോടെ പുതിയ സഭാ സമ്മേളനത്തിന് തുടക്കം. സഭയുടെ ചരിത്രത്തിലാദ്യമായി സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിച്ചു. ഇതിനെ പുതുയുഗപ്പിറവിയെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ വിശേഷിപ്പിച്ചു. ഇത് രാജ്ഭവനും സർക്കാരും തമ്മിലുള്ള സുന്ദരമായ ബന്ധത്തിന്റെ തുടക്കമാണിതെന്ന് ഗവർണർ വ്യക്തമാക്കി.
നേരത്തെ, സഭയുടെ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും സമാപനത്തിൽ ദേശീയഗാനവും ആലപിക്കുന്നതായിരുന്നു തമിഴ്‌നാട്ടിലെ രീതി. എന്നാൽ ഇത്തവണ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തിന് തൊട്ടുപിന്നാലെ ദേശീയഗാനവും ആലപിച്ചു. വന്ദേമാതരം ഒഴിവാക്കിയാണ് സഭ ആരംഭിച്ചത്. വീണ്ടും ദേശീയഗാനം ആലപിച്ചാണ് സഭ അവസാനിപ്പിച്ചത്. ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന നിലപാടാണ് ഇതെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തമിഴ്നാട് നിയമസഭയിൽ ഇന്ന് ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഗവർണറുടെ പ്രസംഗം മുഴുവനായും സഭയിൽ യാതൊരു തടസ്സവുമില്ലാതെ വായിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ആദ്യമായി സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിച്ചു. സർക്കാരും ഗവർണറുടെ ഓഫീസും തമ്മിലുള്ള യോജിപ്പുള്ള ബന്ധം തമിഴ് ജനതയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സുസ്ഥിര സർക്കാരിന് വഴിയൊരുക്കുമെന്ന് രാജ്ഭവൻ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
വിജയ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തെ നേരിട്ട് ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയവും പരാമർശിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തെ തമിഴ്നാട് തുടർന്നും ശക്തമായി എതിർക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെയുള്ള കടുത്ത വിമർശനങ്ങളും ഗവർണർ സഭയിൽ വായിച്ചു. വന്ദേമാതരം ഒഴിവാക്കി തമിഴ് തായ് വാഴ്ത്ത് മാത്രമാണ് ഇത്തവണ ഉപയോഗിച്ചത്.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും ഇതിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങൾ സഭാ കവാടത്തിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

