രാമക്ഷേത്ര കൊള്ളയുടെ മുഖ്യ പ്രതി ട്രഷറർ; ഉത്തരവാദി മോദിയുടെ ഓഫീസ് -ശങ്കരാചാര്യ
text_fieldsന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ളയിൽ മുഖ്യ പ്രതി രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവഗിരിയാണെന്നും എന്നാൽ ജനറൽ സെക്രട്ടറി ചമ്പത് റായിയെ മുന്നിൽ കാണിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ നോക്കുകയാണെന്നും ശങ്കാരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. അദ്ദേഹത്തിന്‍റെ പേര് പുറത്തുവരാത്തത് പ്രധാനമന്ത്രിയെ സ്വാധീനിച്ചതു കൊണ്ടാണെന്നും സ്വന്തം ആൾക്കാരെ മാത്രം ഉൾപ്പെടുത്തി ട്രസ്റ്റിന് രൂപം നൽകിയ പ്രധാനമന്ത്രിയുടെ ഓഫീസിനാണ് കൊള്ളയുടെ മുഴുവൻ ഉത്തരവാദിത്തവുമെന്നും സ്വാമി ആരോപിച്ചു.
രാമക്ഷേത്ര സംഭവനക്കൊള്ളയുടെ ഒന്നാം പ്രതി ട്രസ്റ്റിന്‍റെ ട്രഷററായ ഗോവിന്ദ് ദേവഗിരിയായിട്ടും അദ്ദേഹത്തിന്റെ പേര് ഈ വിവാദത്തിൽ ആരും പറയുന്നില്ലെന്ന് ശങ്കരാചാര്യ കുറ്റപ്പെടുത്തി. ട്രഷററാണ് സംഭാവനയുടെ മൊത്തം മേൽനോട്ടം വഹിച്ചത്. ആദ്യത്തെ ഉത്തരവാദിത്തം ഗോവിന്ദ് ദേവഗിരിക്കും അത് കഴിഞ്ഞാൽ അനിൽ മിശ്രക്കും തുടർന്ന് ചമ്പത് റായിക്കുമാണ്. ഇതുവരെ എടുത്ത നടപടികളിൽ സംതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് എന്ത് നടപടിയാണ് എടുത്തതെന്ന് അദ്ദേഹം ചോദിച്ചു. എസ്.ഐ.ടി അന്വേഷണം നടത്തുന്നുണ്ടെന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എഫ്.ഐ.ആർ ഇല്ലാതെ എന്ത് അന്വേഷണമാണ് നടത്തുക. നിങ്ങളുടെ ട്രസ്റ്റ്, നിങ്ങളുടെ സർക്കാർ, നിങ്ങളുടെ മീഡിയ; പിന്നെന്ത് പറയാൻ കഴിയുമെന്ന് ശങ്കരാചാര്യ ചോദിച്ചു.
‘സനാതന ധർമം ബി.ജെ.പി പണമുണ്ടാക്കാനുള്ള ബിസിനസാക്കി’
ന്യൂഡൽഹി: സനാതന ധർമം പണമുണ്ടാക്കാനുള്ള ബിസിനസാക്കി മാറ്റി മതത്തെ അതിനുള്ള മറയായി ഉപയോഗിക്കുകയായിരുന്നു ബി.ജെ.പിയെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ മുൻഗണന മതമല്ല, പണമാണ്. നാഷൻ (രാജ്യം) അല്ല ഫസ്റ്റ്, ഡൊണേഷൻ (സംഭാവന) ആണ് അവർക്ക് ഫസ്റ്റ്. വിശ്വാസത്തോട് ഇത്രയും വലിയ വഞ്ചന ആരെങ്കിലും സങ്കൽപിച്ചിരുന്നോ എന്ന് അഖിലേഷ് യാദവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

