ശിരോവസ്ത്രം ഉൾപ്പെടുത്തിയ യൂനിഫോമിന്റെ കാര്യത്തിൽ നിലപാട് തേടി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: യൂനിഫോം നിബന്ധന പിന്തുടരണമെന്ന് പറയുമ്പോൾ, ശിരോവസ്ത്രം ഉൾപ്പെടുത്തിയ യൂനിഫോമിന്റെ കാര്യത്തിൽ സർക്കാറിന്റെ നിലപാട് എന്താണെന്ന് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി ചോദിച്ചു. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ ഏഴാം ദിനം വാദം തുടരുന്നതിനിടെയായിരുന്നു കോടതി സർക്കാറിന്റെ നിലപാട് തേടിയത്. തിങ്കളാഴ്ച വാദം തുടങ്ങിയ ഉടൻ അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നാവദഗിയോട് ശിരോവസ്ത്ര വിലക്കിന് ആധാരമായ സർക്കാർ ഉത്തരവിലെ ചില പരാമർശങ്ങളിൽ ചീഫ് ജസ്റ്റിസ് വ്യക്തത തേടി.
യൂനിഫോം നിബന്ധന പിന്തുടരണമെന്ന് പറയുമ്പോൾ, ശിരോവസ്ത്രം ഉൾപ്പെടുത്തിയ യൂനിഫോമിന്റെ കാര്യത്തിൽ സർക്കാറിന്റെ നിലപാട് എന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അത് അതത് സ്ഥാപനങ്ങളുടെ തീരുമാനത്തിന് സർക്കാർ വിട്ടുനൽകിയിരിക്കുകയാണെന്നായിരുന്നു എ.ജിയുടെ മറുപടി.
സ്ഥാപനങ്ങൾ അനുവദിച്ചാൽ നിങ്ങൾക്ക് തടസ്സമില്ലേയെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായി എ.ജി. അങ്ങനെയല്ല, നിലപാട് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടപ്പോൾ ഹിജാബ് അനിവാര്യമല്ലെന്ന് സർക്കാർ നേരത്തെ പറഞ്ഞതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
യൂനിഫോമിന്റെ നിറത്തിലുള്ള ശിരോവസ്ത്രം അനുവദിക്കണമെന്ന ഹരജിക്കാരുടെ വാദം ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അതനുവദിക്കാമോ എന്ന് സർക്കാറിനോട് ചോദിച്ചു. എന്നാൽ, യൂനിഫോം സംബന്ധിച്ച് തീരുമാനം പൂർണമായും അതത് സ്ഥാപനങ്ങൾക്കാണെന്ന് എ.ജി പറഞ്ഞതോടെ, കോളജ് വികസന സമിതികൾ ഭരണഘടനാപരമായ സംവിധാനങ്ങളല്ലെന്നും അവയെ കോടതി ഉത്തരവ് കൊണ്ട് നിയന്ത്രിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. കേസിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.