Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ നിര്‍ദേശങ്ങൾ...

പ്രതിപക്ഷ നിര്‍ദേശങ്ങൾ തള്ളി വഖഫ് ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം

text_fields
bookmark_border
പ്രതിപക്ഷ നിര്‍ദേശങ്ങൾ തള്ളി വഖഫ് ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം
cancel

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി) അംഗീകാരം നല്‍കി. കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെ.പി.സി അംഗീകാരം നല്‍കിയത്. ബില്ലില്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എം.പിമാര്‍ 44 വ്യവസ്ഥകളിൽ ഭേദഗതികള്‍ നിർദേശിച്ചിരുന്നു. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളില്‍ വോട്ടെടുപ്പ് നടന്നതായി സമിതി ചെയര്‍മാന്‍ ജഗദംബിക പാല്‍ പറഞ്ഞു.

യോഗത്തില്‍ വഖഫ് ബില്ലിനെ 16 എം.പിമാര്‍ പിന്തുണച്ചു. 10 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി തള്ളിയതായും ജഗദംബിക പാല്‍ വ്യക്തമാക്കി. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വരുന്ന ബജറ്റ് സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയെടുക്കാനുള്ള നീക്കം. 31 നാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം. അഞ്ചിന് ഡൽഹി തെരഞ്ഞെടുപ്പാണ്. അതിനു മുമ്പ് വഖഫ് നിയമഭേദഗതി പാസാക്കിയെടുത്ത് വർഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച് പ്രതിപക്ഷ എം.പിമാര്‍ കഴിഞ്ഞയാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തെഴുതിയിരുന്നു. ചെയര്‍മാന്‍ പക്ഷപാത പരമായി പെരുമാറുകയാണെന്നും സമിതിയിലെ പ്രതിപക്ഷ എം.പിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ബില്ലിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

വഖഫ് ഭേദഗതി ബില്ലിന്മേല്‍ നവംബര്‍ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജെ.പി.സിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കി. ഭേദഗതികള്‍ പഠിക്കാന്‍ രൂപീകരിച്ച പാര്‍ലമെന്ററി സമിതി നിരവധി യോഗം ചേര്‍ന്ന് വാദം കേട്ടിരുന്നു. സമിതി യോഗത്തില്‍ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞദിവസം 10 പ്രതിപക്ഷ എം.പിമാരെ ചെയര്‍മാന്‍ ജഗദംബികാ പാല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിർദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്‍ലിംകളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടംനേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf Amendment BillWaqf JPC
News Summary - The Joint Parliamentary Committee approved the Waqf Bill; rejected the opposition proposals
Next Story