‘ജയ് ശ്രീറാം’ വിളിക്കാത്തതിന് ഇമാമിനെ പള്ളിയിൽ കയറി മർദിച്ചു, താടി മുറിച്ചു
text_fieldsമുംബൈ: ‘ജയ് ശ്രീറാം’ വിളിക്കാത്തതിന് ഇമാമിനെ അജ്ഞാതർ പള്ളിയിൽ കയറി മർദിക്കുകയും താടി മുറിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അൻവ പ്രദേശത്താണ് സംഭവം. സാകിർ സയ്യിദ് ഖാജ എന്നയാളാണ് ഞായറാഴ്ച രാത്രി 7.30ന് ആക്രമണത്തിനിരയായത്. പള്ളിയിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരുന്ന ഇമാമിനോട് മുഖം മറച്ചെത്തിയ മൂന്നുപേർ ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതിന് തയാറാവാതിരുന്നതോടെ പള്ളിക്ക് പുറത്തേക്ക് വലിച്ചിഴക്കുകയും മർദിക്കുകയുമായിരുന്നു.
രാത്രി എട്ടുമണിയോടെ പ്രാർഥനക്കെത്തിയവരാണ് ഇമാമിനെ പള്ളിക്ക് പുറത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഔറംഗബാദിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമികൾ രാസവസ്തു കലർന്ന തുണി ഉപയോഗിച്ച് തന്നെ അബോധാവസ്ഥയിലാക്കിയെന്നും ബോധം തിരിച്ചുവന്നപ്പോൾ താടി മുറിച്ചതായി കണ്ടെത്തിയെന്നും ഇമാം പറഞ്ഞു.
പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സമാജ്‍വാദി പാർട്ടി എം.എൽ.എ അബു അസിം അസ്മി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.