ഇറാനിൽ കുടുങ്ങിയ മത്സ‍്യതൊഴിലാളികളെ തിരികെ നാട്ടിലെത്തിച്ചു
text_fieldsചെന്നൈ: പശ്ചിമേഷ‍്യ യുദ്ധം മൂലം സുരക്ഷാ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത‍്യന്‍ മത്സ‍്യതൊഴിലാളികളെ തിരികെ നാട്ടിലെത്തിച്ചു. അർമേനിയ വഴിയാണ് 345 മത്സ‍്യതൊഴിലാളികളെ ഇന്ത‍്യയിലേക്കെത്തിച്ചത്. ഇവരിൽ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളായതിനാൽ ശനിയാഴ്ച വിമാനം ചെന്നൈയിൽ ഇറക്കുകയായിരുന്നു. നിലവിൽ ആയിരത്തിലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇറാനിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് നിഗമനം. ഇവരിൽ കൂടുതൽ പേരും തമിഴനാട് സ്വദേശികളാണ്. ഇറാനിലെ തെക്കൻ മേഖലയിൽ നിന്ന് അർമേനിയൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ മേഖലയിലേക്ക് മാറ്റിയ ആദ്യ സംഘത്തെയാണ് തിരികെ നാട്ടിലേക്കെത്തിച്ചത്. തെഹ്‌റാനിലെയും യെരേവനിലെയും ഇന്ത്യൻ മിഷനുകളുടെ ഇടപെടലിന്‍റെ ഭാഗമായി ഇവരെ അർമേനിയയിലേക്ക് മാറ്റുകയായിരുന്നു.
അതേ സമയം മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സഹായിച്ചതിൽ അർമേനിയ വിദേശകാര്യമന്ത്രി അരാരത്ത് മിർസായനോട് ഇന്ത‍്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് എക്സിൽ പങ്കുവെച്ചു. `ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറാനിൽ നിന്ന് അർമേനിയ വഴി ഇന്ത്യയിലേക്ക് എത്തിക്കാൻ സഹായിച്ചതിന് വിദേശകാര്യ മന്ത്രി അരാരത്ത് മിർസോയനും അർമേനിയൻ സർക്കാരിനും നന്ദി പറയുന്നു' ജയശങ്കർ എക്‌സിൽ കുറിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തുമെന്നാണ് സൂചന. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരു മാസത്തിനിടെ 1,150ലധികം ഇന്ത്യൻ പൗരന്മാർ അർമേനിയയിലെയും അസർബൈജാനിലെയും അതിർത്തികൾ വഴി ഇറാനിൽ നിന്നും തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ ആദ്യ സംഘം അർമേനിയ വഴി മാർച്ച് 15ന് പ്രത്യേക വിമാനത്തിൽ ന്യൂഡൽഹിയിലെത്തിയിരുന്നു. ഇതിൽ ഭരിഭാഗവും വിദ്യാർഥികളും തീർഥാടകരുമയിരുന്നു. ഇറാനിൽ കുടുങ്ങികിടക്കുന്ന നിരവധി പേരെ അസർബൈജാൻ, അർമേനിയ എന്നീ അയൽരാജ്യങ്ങളിലെ കരമാർഗം വഴി നാട്ടിലെത്തിക്കാൻ സർക്കാർ നിരന്തരമായി ശ്രിമിക്കുന്നുണ്ട്. കൂടാതെ അയൽരാജ്യങ്ങൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വിസ സഹായവും അതിർത്തി കടക്കുന്നതിനുള്ള സൗകര്യങ്ങളും സർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

