Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവിതത്തിനും...

ജീവിതത്തിനും മരണത്തിനുമിടക്ക് നടുകടലിൽ ഒമ്പത് മണിക്കുർ; ഒാരോരുത്തരായി മരണത്തിലേക്ക് താഴുന്നത് കണ്ട ഞെട്ടൽ മാറാതെ അനിൽ

text_fields
bookmark_border
ജീവിതത്തിനും മരണത്തിനുമിടക്ക് നടുകടലിൽ ഒമ്പത് മണിക്കുർ; ഒാരോരുത്തരായി മരണത്തിലേക്ക് താഴുന്നത് കണ്ട ഞെട്ടൽ മാറാതെ അനിൽ
cancel

മീറ്ററുകളോളം ഉയരത്തിലേക്ക് തിരമാലകൾ ഉയർന്നും ഇളകി മറിഞ്ഞും പ്രക്ഷുബ്ധമായ കടൽ. അറ്റം മുറിയാതെ കാഴ്ച നീണ്ടുപോകുന്ന അനന്തത ചുറ്റിലും. മരണം വായ് തുറന്നു വെച്ചതുപോലെ കലങ്ങി മറഞ്ഞ ആകാശം... ജീവിതത്തിലേക്ക് തിരിച്ചു കയറാമെന്ന മോഹത്തിന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല. എന്നിട്ടും ജീവിതത്തിലേക്കും കുടുംബത്തിലേക്കും തിരിച്ചു വരുമെന്ന് തന്നെ അദ്ദേഹം കരുതി, നിലയില്ലാ കടലിൽ ഒാളങ്ങൾക്കിടയിൽ കലങ്ങി മറിയുന്നതിനിടെ കൂട്ടുകാരെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ, കൂടെയുള്ള പലരും മരണത്തിലേക്ക് താഴ്ന്നു പോയ ശേഷം അദ്ഭുതകരായി അയാൾ ജീവിതത്തിലേക്ക് പിടിച്ചു കയറി വന്നു.

മേയ് 17 ന് ടൗെട്ട ചുഴലിക്കാറ്റിൽ തകർന്നു പോയ ബാർജിലുണ്ടായിരുന്ന മഹാരാഷ്ട്രക്കാരൻ അനിൽ വയ്ച്ചാലിെൻറ വിവരണങ്ങൾ ശ്വാസമടക്കി പിടിച്ചേ ആർക്കും കേട്ടിരിക്കാനാകൂ. മരണത്തെ കൺമുമ്പിൽ കണ്ട് നടുകടലിൽ പൊങ്ങിയയും താഴ്ന്നും ഒമ്പത് മണിക്കൂറാണ് അയാൾ പിടിച്ചു നിന്നത്.

40 കാരനായ അനിൽ ആഫ്കോൺസ് ഇൻഫ്രസ്െട്രക്ച്ചറിലെ മെക്കാനിക്കൽ എഞ്ചിനീയറാണ്. ഒായിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷെൻറ (ഒ.എൻ.ജി.സി) കരാറുണ്ടായിരുന്ന ആഫ്കോൺസിെൻറ ബാർജ് ആണ് ടൗെട്ട ചുഴലിക്കാറ്റിൽ തകർന്നത്. അപകട സമയത്ത് 261 ആളുകളുണ്ടായിരുന്നു ആ ബാർജിൽ. അതിൽ 51 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 24 പേരെ കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഇന്ത്യൻ നേവിയുടെ കപ്പൽ രക്ഷപ്പെടുത്തിയവരിൽ ഒരാളാണ് അനിൽ വയ്ച്ചാൽ.

'ആ ഒമ്പത് മണിക്കൂറിന് ഒരു ആയുസിെൻറ നീളമുണ്ടായിരുന്നു' - ബാർജ് തകർന്ന് കടലിൽ ഒഴുകിയതിനെ കുറിച്ച് അനിൽ പറയുന്നു. 'പ്രതീക്ഷക്ക് ഒരു വകയും ഉണ്ടായിരുന്നില്ലെങ്കിലും രക്ഷപ്പെടുമെന്ന് തന്നെ എനിക്ക് തോന്നി. വെള്ളത്തിൽ മുങ്ങിയും താഴ്ന്നും ഒഴുകുന്നതിനിടയിലും കൂടെയുള്ളവരെയും അങ്ങനെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു.' -അനിൽ തുടർന്നു.

മേയ് 17 ന് പുലർച്ചെ രണ്ടു മണിയോടെയാണ് ബാർജ് കാറ്റിലകപ്പെടുന്നത്. മുങ്ങുന്ന ബാർജിൽ നിന്ന് കടലിൽ ചാടി രക്ഷപ്പെടുകയല്ലാതെ അതിലുണ്ടായിരുന്നവർക്ക് പിന്നീട് മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. വൈകുന്നേരം അഞ്ചു മണിയോടെയാണ് അനിലും കൂടെയുള്ളവരും കടലിലേക്ക് ചാടുന്നത്. പ്രക്ഷുബ്ധമായ കടലിൽ രക്ഷകരെയും പ്രതീക്ഷിച്ച് അവർ ഒഴുകിയത് ഒമ്പത് മണിക്കൂറാണ്. അതിനിടയിൽ ചിലർ മരണത്തിന് കീഴടങ്ങി. ചിലർ എവിടേക്കെന്നറിയാതെ അപ്രത്യക്ഷമായി.

കടലിൽ ചാടുേമ്പാൾ ധരിച്ച ലൈഫ് ജാക്കറ്റുകളിൽ റിഫ്ലക്റ്ററുകളുണ്ടായിരുന്നു. കലങ്ങിമറിയുന്ന കടലും കാറ്റും മഴയും ചേർന്ന അന്തരീക്ഷത്തിൽ ആ റിഫ്ലക്റ്ററുകൾ ആരുടെയും ശ്രദ്ധയിൽ പെടില്ലായിരുന്നു. അതുകൊണ്ട് തന്നെ മുന്നും നാലും വീതം ആളുകൾ പരസ്പരം കൈകോർത്താണ് കടലിൽ ഒഴുകാൻ ശ്രമിച്ചത്. മൂന്നു നാലു പേർ ഒരുമിച്ചുണ്ടാകുേമ്പാൾ ജാക്കറ്റുകളിലെ റിഫ്ലക്റ്ററുകൾ മറ്റു കപ്പലുകളുടേയോ രക്ഷാപ്രവർത്തകരുടെ കാഴ്ചയിൽ തടയുമെന്നവർ കണക്കുകൂട്ടി. എന്നാൽ, പ്രക്ഷുബ്ധമായ കടൽ അവരെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. ഇൗ ചെറു സംഘങ്ങളെ കടൽ ഇളക്കി തെറിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും വീണ്ടും അവർ ഒരുമിച്ച് ചേർന്ന് കൈ ചേർത്ത് പിടിച്ചു. ഒാരോ തവണ കടൽ അവരെ പകുത്തെറിഞ്ഞ ശേഷം അവർ തിരിച്ചു കൂടുേമ്പാഴും പലരും അതിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്നുണ്ടായിരുന്നു. അതിൽ പലരും മരണത്തിലേക്ക് തന്നെയാണ് അപ്പോൾ താഴ്ന്നു പോയി കൊണ്ടിരുന്നത്.

പുലർച്ചെ രണ്ടു മണിയോടെ അനിലടക്കമുള്ളവരെ നേവിയുടെ കപ്പലിലുള്ളവർ കണ്ടെത്തുേമ്പാൾ മരണത്തിെൻറ വായ്മുഖത്തായിരുന്നു അവർ. കപ്പലിൽ നിന്നെറിഞ്ഞ വലയിൽ പിടിച്ചു കയറാൻ പോലുമാകാത്ത വിധം അവശരായിരുന്നു പലരും. പിടിച്ചു കയറാനുള്ള ശ്രമത്തിനിടെ താഴേക്കു തന്നെ വീണ പലരും പിന്നീട് പൊങ്ങിയതേയില്ല. അനിലിെൻറ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഇപ്പോഴും കണ്ടെത്താനാകാത്ത ഒരാൾ അങ്ങിനെ പിടിച്ചു കയറുന്നതിനിടെ വീണു പോയതായിരുന്നു.

അനിലിെൻറ പിടിച്ചു കയറാനുള്ള ശ്രമവും പരാജയപ്പെടുന്നുണ്ട്. ഒടുവിൽ രക്ഷാ വല ദേഹത്തു ചുറ്റി തന്നെ വലിച്ചു കയറ്റാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനിൽ പറയുന്നു.

'കുടുംബത്തിെൻറ പ്രാർഥനയും ദൈവത്തിെൻറ സഹായവും തുണയായതു കൊണ്ട് എനിക്ക് ജീവിതത്തിേലക്ക് തിരിച്ചു കയറാനായി എന്ന ആശ്വാസമുണ്ട്. ആ ദിവസം കടലിൽ എന്നെന്നേക്കുമായി അപ്രത്യക്ഷരായവരുടെ കുടുംബത്തോട് ഞാനെന്തു പറയും' -അനിൽ വിതുമ്പുന്നു. 'ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചവരായിരുന്നു, കഥകൾ പറഞ്ഞവരായിരുന്നു, തമാശകൾ പങ്കിട്ടവരായിരുന്നു. കൺമുമ്പിലാണ് പലരും മരണത്തിലേക്ക് താഴ്ന്നു പോയത്. ആയുസിലൊരിക്കലും ഞാനിത് മറക്കില്ല, എെൻറ കൂട്ടുകാരെയും' -അനിൽ പറഞ്ഞു നിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life SaveBarge accident
News Summary - the extraordinary story of a barge accident survivor
Next Story