മുസ്ലിം സ്ത്രീകളെ 'സുള്ളി ഡീൽസ്' എന്ന ആപ്പിലുടെ വിൽപനക്ക്വെച്ച സംഭവം കഴിഞ്ഞ വർഷമാണ് റിപ്പോർട്ട് ചെയ്തത്. ഇത്തരമൊരു സംഭവമുണ്ടായ ആറ് മാസം പിന്നീടുമ്പോൾ വീണ്ടും മുസ്ലിം സ്ത്രീകളെ വിൽപനക്ക്വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബുള്ളി ബായ് എന്ന ആപ്പ്. നിരവധി പേർ ബുള്ളി ബായ് ആപ്പിനെതിരെ പരാതികളുമായി രംഗത്തെത്തുമ്പോൾ എന്താണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദമെന്ന് നോക്കാം.
1. ജനുവരി ഒന്നിനാണ് പല മുസ്ലിം സ്ത്രീകളും ലേല ആപ്പിലൂടെ തങ്ങളെ വിൽപനക്ക് വെച്ച വിവരം അറിയുന്നത്. ഗീതാഹബ് എന്ന പ്ലാറ്റ്ഫോം ഹോസ്റ്റ് ചെയ്ത ആപ്പ് പല മുസ്ലിം സ്ത്രീകളുടേയും ഫോട്ടോഗ്രാഫ് ദുരുപയോഗം ചെയ്താണ് പ്രവർത്തിച്ചത്. ആപ്പിനെതിരെ മുംബൈയിലും ഡൽഹിയിലും പരാതിയെത്തി. തുടർന്ന് ഉത്തരാഖണ്ഡിൽ നിന്നും ബംഗളൂരുവിൽ നിന്നും ഓരോരുത്തരെ കസ്റ്റഡിയിലെടുത്തു.
2. രാഷ്ട്രീയ-സാമൂഹിക വിഷങ്ങളിൽ അഭിപ്രായം പറയുന്നവർ, പ്രമുഖരായ മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ എന്നിവരുടെയെല്ലാം ചിത്രങ്ങളും പേരും ബുള്ളി ആപ്പിലൂടെ ദുരുപയോഗം ചെയ്തു.
3. ഒരു വർഷം മുമ്പ് നിലവിൽ വന്ന സുള്ളി ഡീൽസ് എന്ന ആപ്പിന്‍റെ ക്ലോൺ രൂപമായിരുന്നു പുതിയ ആപ്പും. രണ്ട് ആപ്പുകളും ഹോസ്റ്റ് ചെയ്തത് ഗീതാഹബ് എന്ന സ്ഥാപനമായിരുന്നു.
4. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പടെ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ ആപ്പിനെ ഇല്ലാതാക്കി ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു.
5. ആപ്പ് ബ്ലോക്ക് ചെയ്തുവെന്നും ഇക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹി വനിത കമ്മീഷൻ ഇക്കാര്യത്തിൽ പൊലീസിന് നോട്ടീസ് അയക്കുകയും ചെയ്തു.